
സ്വന്തം ലേഖകൻ
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നും ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്നാടന് പിന്മാറിയിരുന്നു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഇതേത്തുടര്‍ന്ന് ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



