വ്യാജ ബില്ലുകൾ തയ്യാറാക്കി ഫുഡ്സ് കമ്പനിയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; വർഷങ്ങൾക്കു ശേഷം പ്രതി ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ
ഗാന്ധിനഗർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി മന്നാംകണ്ടം വാളറ ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജയൻ എ. റ്റി (48) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2015 ഡിസംബർ മാസം മുതൽ പ്രമുഖ ഫുഡ്സ് കമ്പനിയുടെ ഇടുക്കിയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാലയളവില്‍ ഈ ഫുഡ്സ് കമ്പനിയുടെ വ്യാജ ബില്ലുകൾ തയ്യാറാക്കി കമ്പനിയെ കബളിപ്പിച്ച് 8 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ സിനോദ്.കെ, എസ്.ഐ രൂപേഷ് കെ.ആര്, സി.പി.ഒ മാരായ പ്രേംകുമാർ, രഞ്ജിത്ത്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.