മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടിയയാളെ ഓട്ടോ വിളിച്ച് സ്റ്റേഷനില്‍ എത്തിക്കാൻ സ്ഥലത്ത് പൊലീസ് ജീപ്പിലെത്തിയ പൊലീസ്; ജീപ്പില്‍ കൊണ്ടുപോയാല്‍ മതിയെന്നും ഓട്ടോയിലെത്തിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ പിടികൂടിയ ആളുടെ ഫോണ്‍ വാങ്ങി സ്റ്റേഷനില്‍ ഹാജരാകാൻ പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു
സ്വന്തം ലേഖകൻ
ഗുരുവായൂർ: മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടിയയാളെ ഓട്ടോ വിളിച്ച് സ്റ്റേഷനില്‍ എത്തിക്കാൻ നിർദേശിച്ച് സ്ഥലത്ത് ജീപ്പിലെത്തിയ പൊലീസ്.
ജീപ്പില്‍ കൊണ്ടുപോയാല്‍ മതിയെന്നും ഓട്ടോയിലെത്തിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ പിടികൂടിയ ആളുടെ ഫോണ്‍ വാങ്ങി സ്റ്റേഷനില്‍ ഹാജരാകാൻ പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ 11 ഓടെ പടിഞ്ഞാറെ നടയിലെ വാട്ടർ എ.ടി.എമ്മിന് സമീപത്തായിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടറുകളുടെ സീറ്റിനടിയിലെ ബോക്സ് തുറക്കാൻ ശ്രമിച്ചയാളെ പരിസരത്തെ കച്ചവടക്കാർ ചേർന്ന് പിടികൂടുകയായിരുന്നു. നേരത്തെ ജയശ്രീ തിയേറ്റർ പരിസരത്തും ഇയാള്‍ പാർക്ക് ചെയ്ത സ്കൂട്ടറുകള്‍ക്കടുത്ത് സംശയാസ്പദ നിലയില്‍ നിന്നിരുന്നത് കണ്ടവരുണ്ട്.
സംശയിക്കുന്ന ആളെ തടഞ്ഞുവെച്ച് വിവരം ടെമ്ബിള്‍ പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി. എന്നാല്‍ ഇയാളെ സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുപോകാൻ തയാറാകാതെ ഓട്ടോയില്‍ സ്റ്റേഷനിലെത്തിക്കാൻ എസ്.ഐ നിർദേശിച്ചുവെന്ന് പരിസരത്തുള്ളവർ പറഞ്ഞു.
ദിവസങ്ങളായി ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുന്ന സ്കൂട്ടറുകളില്‍നിന്നും പണവും വിലപ്പിടിപ്പുള്ള ഫോണുകളും നഷ്ടപ്പെടുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം തെക്കേനടയില്‍ കേശവന്റെ പ്രതിമയുടെ മുമ്ബില്‍ പാർക്ക് ചെയ്ത ദേവസ്വത്തിലെ ജീവനക്കാരൻ പി.എം. കണ്ണന്റെ സ്കൂട്ടറില്‍ നിന്ന് 7000 രൂപ നഷ്ടപ്പെട്ടിരുന്നു.
കണ്ണൻ ടെമ്ബിള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് സമീപത്തെ ഗോകുലം ഹോട്ടലിലെ സി.സി.ടി.വി കാമറ പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യം എടുത്തിരുന്നു. തുടർന്ന് പൊലീസ് തന്നെ ഇയാളെ എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാൻ പറഞ്ഞ് മോഷ്ടാവിന്റെ പടം കണ്ണന് നല്‍കി. ഈ ചിത്രത്തിലുള്ളയാളെ തന്നെയാണ് ചൊവ്വാഴ്ച പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസിന് പിടികൂടാൻ കഴിയാത്തയാളെ നാട്ടുകാർ പിടികൂടി ഏല്‍പ്പിച്ചിട്ടും കസ്റ്റഡിയില്‍ എടുക്കാത്തതില്‍ പ്രതിഷേധമുണ്ട്.