
ഓൺലൈനിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്
സോഷ്യൽ മീഡിയ വഴി ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.
വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുന്നു.
ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക. ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ ലക്‌ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.