
സ്വന്തം ലേഖകൻ
ആലപ്പുഴ: മയക്കുമരുന്നു വില്‍ക്കാനായി കൊണ്ടുവന്നയാള്‍ക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാള്‍ക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എസ്.ഭാരതിയാണു ശിക്ഷവിധിച്ചത്.
2022 ഒക്ടോബർ 22-ന് നടന്ന സംഭവത്തിലാണ് വിധി. ഒന്നാംപ്രതി കൊച്ചി കണ്ണമാലി കാട്ടുപറമ്ബില്‍ കെ.എ. ഷിജോ(36)യ്ക്കാണു 10 വർഷം തടവും ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്. മൂന്നാംപ്രതി സുല്‍ത്താൻബത്തേരി കല്ലങ്കോടൻ വീട്ടില്‍ അസ്‌കാഫിന് (51) 24 വർഷം തടവും നാലുലക്ഷംരൂപ പിഴയുമാണു ശിക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരൂർ മേല്‍പ്പാലത്തിനു സമീപത്തു നിന്നും ചേർത്തല എക്‌സൈസ് സംഘം ഓട്ടോറിക്ഷയില്‍നിന്നു വിവിധ മയക്കുമരുന്നുകള്‍ പിടികൂടിയ കേസിലാണു ശിക്ഷ. സുല്‍ത്താൻബത്തേരിയില്‍ നടത്തിയ പരിശോധനയില്‍ അസ്‌കാഫില്‍നിന്നു 175 ബൂഫ്രിനോഫിൻ, 70 ഫിനർഗാൻ, 65 ഡയസെപാം ആംപ്യൂളുകള്‍ കണ്ടെടുത്തിരുന്നു.
ഷിജോക്കൊപ്പമുണ്ടായിരുന്ന ഓട്ടോഡ്രൈവർ പള്ളുരുത്തി പാമ്ബായിമൂല കുന്നേല്‍വീട്ടില്‍ ബൈജു (ജോസഫ് ബൈജു) സംഭവത്തിനുശേഷം മരിച്ചതിനാല്‍ വിചാരണയില്‍ നിന്നൊഴിവാക്കി. പിഴയടച്ചില്ലെങ്കില്‍ ഓരോവർഷം കൂടി തടവനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഡ്വ. ദീപ്തി എസ്. കേശവൻ എന്നിവർ ഹാജരായി. ചേർത്തല എക്‌സൈസ് ഉദ്യോഗസ്ഥരായ ആർ. രാജേഷ്, കെ.പി. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.



