
ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. പടമുഖം കാനത്തിൽ കെ.കെ.സിജു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് റിട്ട. എസ്ഐ ഉൾപ്പെടെ കുറ്റക്കാരായ ആറുപേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.
പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നു. ലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. കുളമാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജീഷ്, ജില്ലാ പൊലീസ് ഓഫിസിലെ അക്കൗണ്ടന്റ് മീനാകുമാരി, സംഘത്തിലെ അന്നത്തെ പ്രസിഡന്റ് റിട്ട.എസ്ഐ കെ.കെ.ജോസ്, സംഘം സെക്രട്ടറി ശശികുമാർ, ഇപ്പോഴത്തെ ഭാരവാഹികളായ സനൽകുമാർ, അഖിൽ എന്നിവർക്കെതിരെയാണു കേസ്.
7 വർഷം മുൻപാണു സംഭവം നടന്നത്. 2017 ഫെബ്രുവരി 7നു സംഘം പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അജീഷിന് 20 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ സാലറി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചാണു തട്ടിപ്പ് നടത്തിയതെന്നു പരാതിക്കാരൻ സിജു പറയുന്നു. അപേക്ഷയിൽ പറയുന്ന മേൽവിലാസവും ഒപ്പും വ്യാജമാണെന്നു പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തവണകൾ മുടങ്ങിയതിനെ തുടർന്നു 2021ൽ സൊസൈറ്റിയിൽ നിന്നു റിക്കവറി നോട്ടിസ് ലഭിച്ചപ്പോഴാണു പരാതിക്കാരൻ വിവരമറിയുന്നത്. തുടർന്നു സംഘത്തിലെത്തി നിജസ്‌ഥിതി ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡിസിആർബി
നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടർന്ന് ഇടുക്കി പൊലീസ് കേസെടുക്കുകയായിരുന്നു.