
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേദിശയിൽ തമ്പാനൂരിൽ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നതിനു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.



