
പാലക്കാട്: ശ്രേയ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാൻ വീട്ടില്‍ നിന്നിറങ്ങിയത് മരിച്ചുകിടന്ന പിതാവിന്റെ കാല്‍തൊട്ട് വന്ദിച്ച്.
മുതലമട പുളിയന്തോണി വി. ശിവൻകുട്ടി (47)യുടെ മകള്‍ ശ്രേയയാണ് പിതാവ് മരിച്ചു കിടക്കവെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കണ്ണീരോടെ വീട്ടില്‍ നിന്നിറങ്ങിയത്. ശ്രേയ പരീക്ഷ എഴുതുന്ന സമയത്ത് പിതാവിന്റെ മൃതശരീരം വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.
അർബുദ ബാധിതനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് ശിവൻകുട്ടി മരിച്ചത്. മൃതദേഹം ഞായറാഴ്ച തന്നെ വീട്ടിലെത്തിച്ചെങ്കിലും സൈനികനായ സഹോദരൻ മുരുകൻകുട്ടി എത്തേണ്ടതിനാല്‍ സംസ്കാരച്ചടങ്ങുകള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നു തന്നെയായിരുന്നു മകള്‍ ശ്രേയയുടെ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്നതും. ബന്ധുക്കളെല്ലാം പരീക്ഷ എഴുതാൻ നിർബന്ധിച്ചതോടെയാണ് ജീവനറ്റ് കിടന്ന പിതാവിന്റെ കാല്‍തൊട്ട് വന്ദിച്ച് ശ്രേയ പരീക്ഷ എഴുതാൻ പോയത്.
”നേരത്തേ കുറേയൊക്കെ പഠിച്ചിരുന്നതുകൊണ്ട് എങ്ങനെയൊക്കെയോ പരീക്ഷയെഴുതി”- സങ്കടം ഉള്ളിലൊതുക്കി പരീക്ഷയെഴുതി പുറത്തുവന്ന ശ്രേയ പറഞ്ഞു. വീട്ടില്‍നിന്ന് പത്തുകിലോമീറ്റർ അകലെയുള്ള വടവന്നൂർ വേലായുധൻസ്മാരക ഹയർസെക്കൻഡറി സ്കൂളിലേക്ക് ചെറിയമ്മ സരിത വിനുവിനൊപ്പം ഓട്ടോറിക്ഷയിലാണ് ശ്രേയ വന്നത്. പരീക്ഷ കഴിയുന്നതുവരെ ചെറിയമ്മ സ്കൂളില്‍ കാത്തിരുന്നു.
പരീക്ഷയ്ക്ക് 8.45-നാണ് ശ്രേയ വീട്ടില്‍നിന്നിറങ്ങിയത്. 9.30-ഓടെ ശിവൻകുട്ടിയുടെ മൃതദേഹം ശ്മശാനത്തിലേക്കെടുത്തു. 9.30-നുതന്നെ ശ്രേയയ്ക്ക് പരീക്ഷയും തുടങ്ങി. പത്തുമണിയോടെ പട്ടഞ്ചേരി വൈദ്യുതശ്മശാനത്തില്‍ ശിവൻകുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നു.