കോട്ടയം ജില്ലയിൽ 3.90 ലക്ഷം കുട്ടികൾക്ക് ഫെബ്രുവരി എട്ടിന് വിരനശീകരണ ഗുളിക നൽകും; ഗുളിക നൽകുന്നത് സ്‌കൂളുകൾ, അങ്കണവാടികൾ വഴി

Spread the love

കോട്ടയം: ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസു വരെയുള്ള 3.90 ലക്ഷം കുട്ടികൾക്ക് ഫെബ്രുവരി എട്ടിന് വിര നശീകരണത്തിനുള്ള ഗുളിക നൽകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.

കളക്ട്രേറ്റിൽ നടന്ന ജില്ലാതല ദ്രുതകർമ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. സ്‌കൂളുകൾ, അങ്കണവാടികൾ വഴിയാണ് 3,90,021 കുട്ടികൾക്ക് ഗുളിക നൽകുക.
ജില്ലയിലെ 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേ കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക നൽകും.

അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളും മറ്റു സ്വകാര്യ നഴ്സറികളിൽ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്നു കഴിക്കണം. ജില്ലയിലെ എല്ലാ സ്പെഷൽ സ്‌കൂളുകൾ, എം.ആർ.എസ്., ബാലഭവൻ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 15ന് നൽകും. വിവിധ വകുപ്പുകൾ ആവശ്യമായ സേവനങ്ങളും സഹായവും ഒരുക്കി നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, ഡോ. എം.പി. ഉമാദേവി, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ഡോ. അനുഷ് എസ്. കുടുലശേരിൽ, കുടുംബശ്രീ എ.ഡി.എം.സി. പ്രകാശ് ആർ. നായർ, സി.ബി.എസ്.ഇ. സിറ്റി കോ-ഓർഡിനേറ്റർ ബെന്നി ജോർജ്, സീനിയർ സൂപ്രണ്ട് എൻ.പി. പ്രമോദ് കുമാർ, പ്രിയ കെ. ബാബു, കെ. ഷാനിമോൾ, വൈ. നാസർ, പ്രതാപ് സത്യൻ എന്നിവർ പങ്കെടുത്തു.

ഗുളിക കഴിക്കേണ്ട വിധം

ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. വിരയിളക്കുന്നതിന് സാധാരണ നൽകിവരുന്ന ആൽബൻഡസോൾ ഗുളിക തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ അഭ്യർഥിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പു വിരക്കെതിരേ ഗുളിക കഴിച്ച കുട്ടികൾ ഉൾപ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്. ഗുളികയ്ക്ക് പാർശ്വഫലങ്ങൾ പ്രതീക്ഷിക്കുന്നില്ല.
മണ്ണിലൂടെ ആഹാരത്തിൽ പ്രവേശിക്കുന്ന വിരകൾ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോർത്തിയെടുക്കും. കുട്ടികളിലുണ്ടാകുന്ന വിളർച്ച, വളർച്ച മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, അയൺ കുറവ്, മറ്റ് വിവിധ പ്രശ്നങ്ങൾക്ക് ഗുളിക കഴിക്കുന്നത് മൂലം പരിഹാരമുണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.