ഇരുപത്തിയെട്ടുകാരൻ മകൻ പഞ്ചസാര കണ്ടില്ല എന്ന കാരണത്താൽ അച്ഛമ്മയ്ക്ക് കാപ്പിയിട്ടു കൊടുത്തില്ല; ഔചിത്യപൂർവം പെരുമാറാൻ മക്കളെ പഠിപ്പിക്കേണ്ടത് അമ്മമാരാണ്…
സ്വന്തംലേഖകൻ
പെൺകുട്ടികളെക്കാൾ ആൺകുട്ടികൾക്ക് പ്രാധാന്യം നൽകി പ്രത്യേക പരിഗണനയോടെ വളർത്തുന്ന അമ്മമാർ മാറിചിന്തിക്കണമെന്ന ആവശ്യവുമായി ഒരു അമ്മയുടെ കുറിപ്പ്. ആൺമക്കളെയും പെൺമക്കളെയും ഒരുപോലെ വളർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്ന് എടുത്തു പറയുന്ന ഗീത പുഷ്ക്കരൻ എന്ന വീട്ടമ്മ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം..
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മളാണ് ആൺമക്കളെ നശിപ്പിക്കുന്നത്..എന്റെ ആദ്യത്തെ കുട്ടി പെണ്ണായിരുന്നു. ഒരു വിഷമവും തോന്നിയില്ല. രണ്ടാമത്തേത് ആണു, ആഹ്ളാദാതിരേകമൊന്നുമുണ്ടായില്ല. രണ്ടുപേരെയും തൊണ്ണൂറു ദിവസം മാത്രം കൂടെ നിന്നു പാലൂട്ടി. മൂന്നു മാസം മാത്രമേ പ്രസവാവധിയുണ്ടായിരുന്നുള്ളു. പിന്നെ ആരൊക്കെയോ കൂടി സംരക്ഷിച്ചു.ആഹാരം ഉണ്ടാക്കി വച്ചിട്ടു ഏഴു മണി ഡൂട്ടിയ്ക്ക് ഓടും ഞാൻ. അവർ വിളമ്പിക്കഴിക്കും. രണ്ടുപേരും അത്യാവശ്യം അച്ഛന്റെ വീട്ടുകാരുടെ പെറ്റ് ആയിരുന്നതുകൊണ്ട് ആഹാരം മുട്ടിയില്ല.. സ്വന്തം വീട്ടിലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ… ഞാനിതിവിടെ പറയുന്നത്, പ്രത്യേകിച്ച് വലിയ ശ്രദ്ധയൊന്നും ആണിനും പെണ്ണിനും കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല എന്നു വ്യക്തമാക്കാനാണ്.അവർ വളർന്നു. വളർന്നപ്പോൾ, രണ്ടുപേരും എന്നെ സഹായിച്ചു. അത്യാവശ്യം ജോലികൾ മകൾ ചെയ്തു തന്നു. മകൻ അധികമൊന്നും എന്റെ കൂടെ നിന്നിട്ടില്ല. പതിനേഴു വയസ്സു മുതൽ അവൻ പഠനത്തിനും തൊഴിലിനുമായി അലഞ്ഞു. കിട്ടുന്ന ഇടവേളകളിൽ എന്റെ കൂടെയുണ്ടായിരുന്ന അനന്തിരവളുടെ വാത്സല്യമുള്ള അമ്മാവനായി അവൾക്കു വേണ്ടത്ര ശ്രദ്ധ കൊടുത്തു. അവൾക്കു വയ്യാതെ വന്നപ്പോൾ ശുശ്രൂഷിച്ചു. എനിക്കു വേണ്ട സഹായങ്ങൾ ചെയ്തു. ഇരുപത്തിയാറു വയസ്സിൽ വിവാഹിതനായി.
അവൻ നല്ല കൂട്ടുകാരനാണ് അവന്റെ ഭാര്യക്ക് എന്നാണ് എന്റെ വിശ്വാസം. ആ വിശ്വാസത്തിനു കാരണം പുരുഷൻ സ്ത്രീയെ ഭരിക്കാൻ മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല എന്ന ബോധം അവനുണ്ട് എന്ന എന്റെ തോന്നലാണ്. അവന്റെ ഭാര്യയെ അവൻ സ്നേഹാദരങ്ങളോടെ കാണുന്നു, കരുതുന്നു എന്നു എനിക്കിപ്പോൾ മനസ്സിലാവുന്നുമുണ്ട്. ആവശ്യമുള്ളപ്പോൾ അവൻ അടുക്കളയിൽ അവളെ സഹായിക്കാറുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്.ഈ കുറിപ്പിനാധാരം നമ്മൾ ആൺകുട്ടികൾക്കു പുരുഷാധികാര, അവകാശക്കുട ചൂടി കൊടുക്കരുത് എന്നു പറയാനാണ്. ആ തണലിൽ ഛത്രപതിയായി നിന്ന് അവർ കുടുംബ ബന്ധങ്ങൾ ഇല്ലാതാക്കും. കഴിഞ്ഞ ദിവസം എനിക്കു വേണ്ടപ്പെട്ട ഒരു സുഹൃത്ത് പറയുകയുണ്ടായി.
പ്രായാധിക്യത്താൽ അവശയായിക്കിടക്കുന്ന പെറ്റമ്മക്ക് ചൂടുവെള്ളം കുടിക്കാൻ കൊടുക്കാൻ അൻപത്തിയെട്ടുകാരനായ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന്. ഭാര്യയും സുഖമില്ലാതെയിരിക്കുകയായിരുന്നതിനാൽ അവർ കുടിവെള്ളം ചൂടാക്കിക്കൊടുക്കുവാൻ വിസമ്മതിച്ചു എന്ന് ഭാര്യയെ കുറ്റപ്പെടുത്തിയാണ് അദ്ദേഹംസങ്കടത്തോടെ സംഭവം വിവരിച്ചത്.എന്താല്ലേ.. ഗ്യാസ് അടുപ്പു കത്തിക്കാൻ അദ്ദേഹത്തിന് അറിയില്ലത്രേ. നാട്ടിൻപുറമാണ്.. മൂന്നിഷ്ടികയുണ്ടെങ്കിൽ ഒരടുപ്പുകൂട്ടാം.. ചൂട്ടു കത്തിച്ചാലും വെള്ളം ചൂടാക്കാം. പക്ഷേ.. ഒന്നും നടന്നില്ല.. അമ്മ തണുത്ത വെള്ളം കുടിച്ചു. ഇവിടെ ഞാൻ അദ്ദേഹത്തിന്റെ അമ്മയുടെ കുറ്റം തന്നെ പറയും. ആൺമക്കളെ ഒരല്പം അടുക്കളപ്പണി പഠിപ്പിച്ചില്ലെങ്കിൽ ഇതു തന്നെ അനുഭവം. ഇതിന്റെ ബാക്കിയാണ് എനിക്കു കൂടുതൽ ഇഷ്ടമായത്.അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടുകാരൻ പുത്രൻ പഞ്ചസാര കണ്ടില്ല എന്ന കാരണത്താൽ അച്ഛമ്മക്ക് ഒരു കാപ്പിയിട്ടു കൊടുത്തില്ല വൈകുന്നേരം .. തൊട്ടടുത്ത കടയിൽ നിന്ന് പഞ്ചസാര വാങ്ങി കാപ്പിയുണ്ടാക്കാൻ അവന് ഔചിത്യമില്ലാതെ പോയി. പിന്നെയോ .. അവൻ പഞ്ചസാര കണ്ട ദിവസം കാപ്പിയിട്ടു കൊടുത്തിരുന്നു. അതിനെക്കുറിച്ച് അവന്റെ അമ്മയുടെ പരിവേദനം. സങ്കടത്തോടെ കണ്ണുനിറഞ്ഞ് ഇങ്ങനെ. “എന്റെ കുഞ്ഞാണു സാറേ മൂന്നാലു ദിവസം കാപ്പിയിട്ടു കൊടുത്തത്. ” അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. കരയുകയല്ല .. എന്നു ഞാൻ വിചാരിക്കുന്നു. ആണിന്റെ ഏകധർമ്മമായി സമൂഹം കാണുന്ന പ്രത്യുൽപ്പാദത്തിനു മാത്രം യോഗ്യനാക്കുന്ന ജോലി പ്രകൃതി ചെയ്യുന്നുണ്ട്. സമൂഹ്യ ജീവിതത്തിനുള്ള പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. പഠിക്കേണ്ടതുണ്ട്. കൂടാതെ കുടുംബപരിപാലനവും അത്യാവശ്യം പ്രായമായവരേയും അമ്മയെയും ഭാര്യയെയും സഹായിക്കാനും ഔചിത്യപൂർവ്വം പെരുമാറാനും പഠിപ്പിക്കേണ്ടത് അമ്മയാണ്. കാരണം അമ്മയ്ക്കെ അതറിയു..ആണിന്റെ ഏകധർമ്മമായി സമൂഹം കാണുന്ന പ്രത്യുൽപ്പാദത്തിനു മാത്രം യോഗ്യനാക്കുന്ന ജോലി പ്രകൃതി ചെയ്യുന്നുണ്ട്. സമൂഹ്യ ജീവിതത്തിനുള്ള പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. പഠിക്കേണ്ടതുണ്ട്. കൂടാതെ കുടുംബപരിപാലനവും അത്യാവശ്യം പ്രായമായവരേയും അമ്മയെയും ഭാര്യയെയും സഹായിക്കാനും ഔചിത്യപൂർവ്വം പെരുമാറാനും പഠിപ്പിക്കേണ്ടത് അമ്മയാണ്. കാരണം അമ്മയ്ക്കെ അതറിയു..പഴയതലമുറ ആൺകുട്ടികളെ ചാരുകസേരയിൽ ന്യൂസ് പേപ്പറുമായി ഉമ്മറത്തു കാവലിരുത്തുന്നതു മാത്രം കണ്ടു വളർന്നവരാണ്. അതിന്റെ തിക്തഫലം അനുഭവിച്ചു സഹികെട്ട സ്ത്രീകളെങ്കിലും ആൺകുട്ടികളെ സ്ത്രീ സൗഹൃദമെന്ത് ന്ന് പഠിപ്പിച്ചു കൊടുക്കുക. അമ്മയേയും ഭാര്യയേയും പ്രായമായവരേയും കുഞ്ഞുങ്ങളേയും സഹായിക്കാൻ പഠിപ്പിക്കുക. അടുക്കള ജോലി ചെയ്താൽ ഇടിഞ്ഞു വീഴുന്നതല്ല പുരുഷത്വം എന്നു പഠിപ്പിച്ചു കൊടുക്കുക..ഇല്ലെങ്കിൽ അമ്മമാരേ.. വിറയാർന്ന തൊണ്ടയിൽ തണുത്തു മരവിച്ച വെള്ളം കെട്ടിക്കിടന്ന് നിങ്ങൾക്കു ശ്വാസം മുട്ടും. ഒരു തുടം ചൂടു കാപ്പിക്ക് നിങ്ങൾ വൃഥാ കൊതിക്കും. അമ്മുമ്മക്കും അച്ഛമ്മക്കും കൊടുക്കുന്നത് തന്നെയേ അമ്മമാർക്കും വിധിച്ചിട്ടുള്ളു എന്ന് നിങ്ങളറിയും.. അതുകൊണ്ട് ജാഗ്രത പുലർത്തുക..