
സ്വന്തം ലേഖകൻ
കോന്നി: മരിച്ചയാള്‍ തിരിച്ചു വന്നു. തങ്ങളുടെ അച്ഛനാണെന്ന് പറഞ്ഞ് മക്കള്‍ ഏറ്റു വാങ്ങി സംസ്കരിച്ച മൃതദേഹം അപ്പോള്‍ ആരുടെയാണ്.ളാഹ മഞ്ഞത്തറ കോളനിയിലെ രാമൻ ബാബു(75)വാണ് താൻ മരിച്ച കഥയറിഞ്ഞ് ഞെട്ടിയത്.
കൊക്കാത്തോട്ടിലെ മകനൊപ്പം താമസിച്ചിരുന്ന രാമനെ കോട്ടാമ്ബാറയില് വച്ച് കണ്ട വനം വാച്ചര്‍ മനു ആദ്യമൊന്ന് പകച്ചു. പിന്നെ രാമന്റെ മരണവും സംസ്കാരവും നടന്ന വിവരവും അറിയിച്ചു. ഇതോടെ രാമൻ ളാഹ മഞ്ഞത്തറയിലെ ആദിവാസി കോളനിയില്‍ എത്തി. അവിടെ നിന്ന് കോന്നി പൊലീസ് സ്റ്റേഷനിലേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 30 ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ ആര്യാട്ടുകവലയില്‍ റോഡിന്റെ അരികില്‍ ഒരു വയോധികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. മരിച്ചു കിടന്നത് തങ്ങളുടെ പിതാവ് രാമനാണെന്ന് മക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു.
മകൻ ബോസിനൊപ്പം മഞ്ഞത്തോട്ടില്‍ താമസിച്ചു വരികയായിരുന്നു. രണ്ടു മാസം മുൻപ് വരെ മകളുടെ അച്ചൻ കോവിലെ വീട്ടില്‍ ആയിരുന്നു താമസം. വനത്തിലൂടെയും മറ്റും അലഞ്ഞു നടക്കുന്ന പ്രകൃതക്കാരനായിരുന്നു. മൂന്നു മക്കളാണ് ഇദ്ദേഹത്തിന് ഒരു മകൻ കൊക്കാത്തോട്ടിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെ രാമനെ കൊട്ടാമ്ബാറയില് കണ്ട വനം വാച്ചര്‍ മനുവാണ് വിവരം പറയുന്നത്. രാമനെ മുൻപ് മനുവിന് നല്ല പരിചയമുണ്ട്. രാമൻ മരിച്ച വാര്‍ത്ത മനുവും അറിഞ്ഞിരുന്നു.
മരിച്ച് സംസ്കരിക്കപ്പെട്ടയാള്‍ പച്ച ജീവനോടെ മുന്നില്‍ നില്‍ക്കുന്നത് കണ്ട മനു രാമനോട് കഥകള്‍ പറഞ്ഞു. ഉടൻ തന്നെ ഇയാള്‍ ളാഹയിലെ വീട്ടിലെത്തി മകനെ കണ്ടു വിവരം പറഞ്ഞു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കോന്നി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
മക്കള്‍ തന്നെയാണ് നിലയ്ക്കലില്‍ മരിച്ചു കിടന്നത് രാമൻ ആണെന്ന് സ്ഥിരീകരിച്ചത്. അപ്പോള്‍ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കേണ്ട ചുമതല പൊലീസിന്റെ തലയിലായി. നിലയ്ക്കലില്‍ ഇപ്പോള്‍ താല്‍ക്കാലിക സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, പമ്ബ പൊലീസാകും തുടരന്വേഷണം നടത്തുക.



