
സ്വന്തം ലേഖിക.
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് നേരേചൊവ്വേ മുന്നോട്ടു പോകണമെന്നും അല്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഡിഎംഒ ഡോ.പി.എന്‍.വിദ്യാധരന്റെ താക്കീത്.
ചങ്ങനാശേരി നഗരസഭ അനുവദിച്ച പ്രോജക്ടുകള്‍ നടത്താന്‍ കാലതാമസം നേരിട്ടതു പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു ഫണ്ട് ലാപ്സാകാതെ നോക്കണമെന്നു നിര്‍ദേശിച്ചതായും ഡിഎംഒ ദീപികയോടു പറഞ്ഞു. കോട്ടയം ഡിഎംഒ നിയോഗിച്ച അന്വേഷണ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതര്‍ക്കു താക്കീതും നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെപ്യൂട്ടി ഡിഎംഒ ഡോ.ടി.കെ. ബിന്‍സി, സീനിയര്‍ സൂപ്രണ്ട് ഷീലാ വി. നായര്‍, ജൂണിയര്‍ സൂപ്രണ്ട് എല്‍. ബേബി മായ, ക്ലാര്‍ക്കുമാരായ ജിജി സി. മണര്‍കാട്, പി.റ്റി. ദീപേഷ് എന്നിവരുടെ സംഘമാണ് കഴിഞ്ഞ ബുധനാഴ്ച ജനറല്‍ ആശുപത്രിയിലെത്തി ഓഫീസ് ജീവനക്കാരില്‍നിന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളില്‍ നിന്നുംമൊഴി സ്വീകരിച്ചത്. അസുഖത്തെത്തുടര്‍ന്ന് അവധിയിലായതിനാല്‍ അന്വേഷണസംഘത്തിന് സൂപ്രണ്ടില്‍നിന്നു വിശീകരണം തേടാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, ജനറല്‍ ആശുപത്രയിലെ ജീവനക്കാര്‍ നേരില്‍ക്കണ്ട് വിശദീകരണം നല്‍കണമെന്നു ഡിഎംഒ നിര്‍ദേശിച്ചതായും സൂചനകളുണ്ട്.
സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള ഭിന്നത സംബന്ധിച്ച് 18ന് നടന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലാണ് ചര്‍ച്ചകളുണ്ടായത്. വിഷയം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെയാണ് കാര്യത്തില്‍ ഡിഎംഒ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.
സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജോബ് മൈക്കിള്‍ എംഎല്‍എ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.



