സ്വന്തം ലേഖകൻ
കൊല്ലം: വാഹനം തടഞ്ഞ് നിര്‍ത്തി പിരിവ് നല്‍കാതിരുന്ന യുവാവിനെ ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കൊല്ലം കടയ്ക്കലില്‍ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുന്ന വഴി ഓന്തുപച്ച എന്ന സ്ഥലത്ത് നടന്ന സംഭവം എന്ന പേരിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയില്‍ സംഭവം ശ്രദ്ധയില്‍പെട്ട കൊല്ലം റൂറല്‍ എസ്‌പി നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. അനധികൃത പിരിവിനെതിരെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച ബോധവത്ക്കരണ വീഡിയോ ആണ് എന്നാണ് പൊലീസ് അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശികളായ ജിഷ്ണുവും സുജിത് രാമചന്ദ്രനും ചേര്‍ന്നാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ വീഡിയോ രംഗങ്ങല്‍ ചിത്രീകരിച്ചത്. നാട്ടില്‍ എന്ത് തരം ആഘോഷങ്ങള്‍ നടന്നാലും ചിലര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പിരിവ് ചോദിക്കുന്നത് പതിവാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ഇത്തരം പിരിവുകള്‍ നടക്കുന്നത്. ഇതിനെതിരെ ഒരു ബോധവത്ക്കരണ വീഡിയോ ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചു.
അങ്ങനെയാണ് വീഡിയോയില്‍ കാണുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. ചൊഴിയക്കോട് എന്ന സ്ഥലമാണ് ഇതിനായി ഇവര്‍ തിരഞ്ഞെടുത്തത്. ഒരു കുടുംബം യാത്ര ചെയ്യുമ്ബോള്‍ കുറച്ചു പേര്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി പിരിവ് ചോദിക്കുകയും പിരിവ് നല്‍കാതാവുമ്ബോള്‍ പിടിച്ചിറക്കി മര്‍ദ്ദിക്കുന്നു. ഇതായിരുന്നു തിരക്കഥ. വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ കളിമാറി. കൊല്ലം ജില്ലയില്‍ നടന്ന അതിദാരുണ സംഭവമെന്ന പേരില്‍ പല പേജുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വീഡിയോ പറന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജിഷ്ണുവിനും സുജിത്തിനും മറ്റ് അഭിനേതാക്കളായ സുഹൃത്തുക്കള്‍ക്കും നിലയ്ക്കാത്ത ഫോണ്‍ വിളികളായി. മര്‍ദ്ദനത്തിലെ പ്രതിഷേധം അറിയിക്കാനായിരുന്നു വിളികള്‍. ആദ്യമൊക്കെ വീഡിയോ വൈറലായതിന്റെ സന്തോഷമായിരുന്നെങ്കിലും ഇന്ന് രാവിലെ പൊലീസിന്റെ വിളി എത്തിയപ്പോള്‍ ആ സന്തോഷം കെട്ടു. കുളത്തൂപ്പുഴ സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു ജിഷ്ണുവിന് ലഭിച്ച ഫോണ്‍കോളില്‍ പറഞ്ഞത്. ഇതോടെ ജിഷ്ണുവും സുജിത്തും പൊലീസ് സ്റ്റേഷനിലെത്തി.
സിഐ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോള്‍ മാത്രമാണ് ഇത് യഥാര്‍ത്ഥ മര്‍ദ്ദന ദൃശ്യങ്ങളല്ല എന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. വീഡിയോയില്‍ മര്‍ദ്ദനമേല്‍ക്കുന്നത് ജിഷ്ണുവിനാണ്. അതിനാല്‍ തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലാ എന്നും പരാതിയില്ലാ എന്നും പൊലീസ് എഴുതി വാങ്ങി. ഇക്കാര്യങ്ങളെല്ലാം ജില്ലാ റൂറല്‍ പൊലീസ് മേധാവിയെ അറിയിക്കുകയും ചെയ്ത ശേഷം ഇരുവരെയും പൊലീസ് മടക്കി അയച്ചു.
നേരത്തെ വന്യമൃഗ ശല്യം നാട്ടില്‍ രൂക്ഷമായപ്പോള്‍ ഇരുവരും ചേര്‍ന്ന് ഒരു കര്‍ഷകൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. നാട്ടിലെ പ്രശ്നങ്ങളും മറ്റും ഇതുവഴി ഉദ്യോഗസ്ഥരെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ വീഡിയോയും പത്തു ലക്ഷത്തിലധികം ആളുകള്‍ കണ്ടിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള വീഡിയോ ആയിരുന്നെങ്കിലും നല്ലൊരു ഉദ്ദേശ ലക്ഷ്യം പിന്നിലുള്ളതിനാല്‍ പൊലീസ് മറ്റ് നടപടികള്‍ സ്വീകരിച്ചില്ല.