
സ്വന്തം ലേഖിക
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കെ സെന്റ് പീറ്റേഴ്സ് ബസലിക്കിയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ് ഫ്രാന്‍സിസ്.
”ഇന്ന് നമ്മുടെ ഹൃദയം ബെത്‌ലഹേമിലാണ് . യുദ്ധത്തിന്റെ പേരില്‍ സമാധാനത്തിന്റെ രാജകുമാരന് പ്രവേശനം നിഷേധിക്കപ്പെട്ട മണ്ണില്‍. ആയുധങ്ങള്‍ കൊണ്ടുള്ള സംഘര്‍ഷം ഇന്നും അവനെ തടയുന്നു,” 6,500 പേര്‍ പങ്കെടുത്ത ക്രിസ്മസ് കുര്‍ബാനയില്‍ മാര്‍പാപ്പ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസ്രയേലിനേയും ഗാസയേയും പേരെടുത്ത് പറയാതെയായിരുന്നു മാര്‍പാപ്പയുടെ സന്ദേഷം. പക്ഷേ, യുദ്ധത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മാര്‍പാപ്പ നടത്തി. ”ബലപ്രയോഗത്തിലൂടെ സമാധാനം പുനസ്ഥാപിക്കാനാകില്ല, എന്നാല്‍ സ്നേഹം കൊണ്ട് സാധിക്കും,” മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരീ സഹോദരന്മാര്‍ക്ക് ഒപ്പമാണ് നമ്മള്‍. പലസ്തീന്‍, ഇസ്രയേല്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഞങ്ങളുടെ ചിന്തകളിലുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിവാര പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് ആക്രമണം തൊടുത്തത്. 1,140 പേരാണ് അന്ന് കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 250 പേരെ ഹമാസ് തട്ടിക്കൊണ്ടുപൊയതായും 129 പേര്‍ ഇപ്പോഴും ഗാസയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗാസയില്‍ പിന്നീട് ഇസ്രയേല്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു നടത്തിയത്. ഇതുവരെ 20,424 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഹമാസ് നേതൃത്വം നല്‍കുന്ന ആരോഗ്യ മന്ത്രാലായത്തിന്റേതാണ് കണക്കുകള്‍.
സാധാരണക്കാര്‍ക്കെതിരായ ആക്രമണത്തെ നേരെത്തെയും മാര്‍പാപ്പ അപലപിച്ചിരുന്നു. ഗാസയില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യേശു പിറന്നെന്ന് കരുതപ്പെടുന്ന ബെത്‌ലഹേമില്‍ ഞായറാഴ്ച ആഘോഷങ്ങളൊന്നുമില്ലായിരുന്നു. ഇത്തവണ നഗരം ഏറെക്കുറെ വിജനമായാണ് തുടരുന്നത്.



