
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : കണ്ണുകള്‍ക്ക് കുളിര്മയേകുന്ന മാര്‍മല അരുവിയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.മൂന്നു സുരക്ഷാ ജീവനക്കാരെ നിയമിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ശന സമയം. അരുവിക്കയത്തില്‍ ഇറങ്ങാൻ സന്ദര്‍ശകരെ അനുവദിക്കില്ല. ഗ്രാമപഞ്ചായത്ത്, പൊലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, റവന്യൂ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെട നിയന്ത്രണത്തിലാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്.
പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചു. അരുവി സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രവേശന പാസും ഏര്‍പ്പെടുത്തും. 10 വയസിന് മുകളിലുള്ള ഒരാള്‍ക്ക് 30 രൂപയാണ് ഫീസ്. ഇതിനായി മാര്‍മല അരുവി ജംഗ്ഷനില്‍ ഹരിത ചെക്ക് പോസ്റ്റും പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചു. ശക്തമായ വെള്ളച്ചാട്ടം മൂലം പാറ കുഴിഞ്ഞുണ്ടായതാണ് അരുവിയിലെ തടാകം. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയില്‍ ചുറ്റപ്പെട്ടാണ് തടാകം നില്‍ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടകാരണം സാഹസികത
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാര്‍മല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തില്‍ നിന്നും താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളില്‍ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
യുവാക്കളുടെ സാഹസികതയാണ് അപകടത്തിനിടയാക്കുന്നത്. തടാകത്തില്‍ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. പാറയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ശക്തകമായ തണുപ്പില്‍ കൈകാലുകള്‍ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണം.
ഒന്നര വര്‍ഷം പൊലിഞ്ഞത് 7 ജീവൻ
ഒന്നര വര്‍ഷത്തിനിടെ ഏഴ് പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇതില്‍ ഹൈദരാബാദ് സ്വദേശി നിര്‍മല്‍, മഹാരാഷ്ട്ര സ്വദേശി നേവി ഉദ്യോഗസ്ഥൻ അഭിഷേക്, ബെംഗളൂരു സ്വദേശി അഫലേഷ്, തമിഴ്നാട് സ്വദേശി മനോജ് കുമാര്‍ എന്നിവരുമുള്‍പ്പെടും. കഴിഞ്ഞ ജൂണില്‍ അരുവിയില്‍ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വൈക്കത്ത് നിന്നെത്തിയ 5 സഞ്ചാരികളെ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്.



