
സ്വന്തം ലേഖകൻ
തൃശൂര്‍: ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ എസ്എഫ്ഐ നേതാവിനെതിരെ കേസ്. എസ്ഐ അഫ്സലിനെതിരെ പ്രസംഗത്തില്‍ ഭീഷണി മുഴക്കിയ എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന് മുബാറക്കിനെതിരെയാണ് കേസെടുത്തത്. തെരുവുപട്ടിയെ പോലെ കൈയും കാലും തല്ലിയൊടിക്കുമെന്നും എസ്ഐയുടെ കൈ തല്ലിയൊടിച്ച ശേഷം ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമായിരുന്നു ഹസന് മുബാറക്കിന്റെ വെല്ലുവിളി പ്രസംഗം.
‘ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലൂം പൂജപ്പുരയില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ച്, ലാത്തി കാണിച്ച് എസ്എഫഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്’- മുബാറക് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലനെ എസ്ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലാണ് നേതാവിന്റെ വെല്ലുവിളി പ്രസംഗം.



