
ചായക്കടയില്‍ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കത്തിക്കുത്ത് ; മുതുകില്‍ കുത്തേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം : മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ കഴിഞ്ഞദിവസം വൈകീട്ട് 5.30- യായിരുന്നു അടിപിടിയും കത്തിക്കുത്തും. വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിളവീട്ടില്‍ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തില്‍ വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ ഐസക് എന്നുവിളിക്കുന്ന അല്‍ത്താഫി(38)നെ വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്തു.
പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. ചായക്കടയില്‍നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുല്‍ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തര്‍ക്കിച്ചു.ഇതുകേട്ട് കൊണ്ടിരുന്ന അല്‍ത്താഫ് പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് രാഹുലും അല്‍ത്താഫും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അല്‍ത്താഫ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ പ്രതി വാഹനത്തില്‍ക്കയറി രക്ഷപ്പെട്ടു. രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. അറസ്റ്റിലായ അല്‍ത്താഫ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
