
ഇരിട്ടി: ആന ചവിട്ടിക്കൊന്ന നെല്ലിക്കാംപൊയിലിലെ ആത്രശേരി ജോസിന്റെ കുടുംബത്തിനു ചെക്ക് കൈമാറി 52 ദിവസം പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ലെന്ന് ഭാര്യ ആലീസ്.
കഴിഞ്ഞ ഒക്ടോബര്‍ 11 നാണു വനാതിര്‍ത്തിയില്‍ നിന്നു 16 കിലോമീറ്റര്‍ ദൂരെയുള്ള ഉളിക്കല്‍ ടൗണില്‍ എത്തിയ ഒറ്റയാൻ ജോസിനെ ചവിട്ടിക്കൊന്നത്.
ജോസ് മരിച്ച് ഏഴാമത്തെ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിനു കൈമാറിയിരുന്നു.
ചെക്ക് ഗ്രാമീണ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച ആലീസ് രണ്ടു തവണ ബാങ്കില്‍ എത്തി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാലുമാസമായി പെൻഷനും ഇല്ലാതായതോടെ തനിച്ചായ ആലീസ് എടൂരില്‍ താമസിക്കുന്ന മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിച്ചു നില്ക്കാൻ കഴിയാത്ത സഹചര്യത്തിലാണ് ആകെയുണ്ടായിരുന്ന 20 സെന്റ് പുരയിടവും വീടുംവിട്ട് മകള്‍ക്കൊപ്പം താമസം മാറിയതെന്ന് ആലീസ് പറയുന്നു.
മുഖം രക്ഷിക്കാനായി ഏഴു ദിവസത്തിനുള്ളില്‍ വനംവകുപ്പ് കുടുംബത്തിനു ചെക്ക് കൈമാറിയെങ്കിലും ധനകാര്യവകുപ്പ് അംഗീകരിച്ചിട്ടില്ല.
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായാണു പണം നല്‍കാതെ തടഞ്ഞുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള പരിപാടികള്‍ക്ക് പണം വാരിക്കേരി അനുവദിക്കുമ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വ്യക്തിയുടെ വിധവയ്ക്കാണു സാമ്പത്തിക നിയന്ത്രണത്തിന്റെ പേരില്‍ പണം നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നത്.