
2004 മുതല്‍ ജ്വല്ലറിയില്‍ ജീവനക്കാരി,പല തവണയായി തട്ടിയെടുത്തത് ഏഴ് കോടിയിലധികമെന്ന് പരാതി;ചീഫ് അക്കൗണ്ടന്‍റ് സിന്ധുവിനെ ചോദ്യംചെയ്തു.
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി തട്ടിയ കേസില്‍ പ്രതിയായ ചീഫ് അക്കൗണ്ടന്‍റിനെ പൊലീസ് ചോദ്യം ചെയ്തു.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചിറക്കല്‍ സ്വദേശി സിന്ധു പൊലീസിന് മുന്നില്‍ ഹാജരായത്. നികുതിയിനത്തില്‍ അടയ്ക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ വെട്ടിച്ചെന്നാണ് കേസ്.
കണ്ണൂരിലെ കൃഷ്ണ ജൂവല്‍സ് മാനേജിങ് പാര്‍ട്ണര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി സിന്ധു. ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ചോദ്യംചെയ്യലിന് മൂന്ന് ദിവസം ഹാജരാകാൻ കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് പാടില്ലെന്നും പൊലീസിന് നിര്‍ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2004 മുതല്‍ ജ്വല്ലറിയില്‍ ജീവനക്കാരിയാണ് സിന്ധു. ചീഫ് അക്കൗണ്ടന്‍റായ ഇവര്‍ 2009 മുതല്‍ പല തവണയായി ജ്വല്ലറി അക്കൗണ്ടില്‍ നിന്ന് ഏഴ് കോടിയിലധികം തട്ടിയെടുത്തെന്നാണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടയ്ക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സിന്ധു നിഷേധിച്ചു. തുക ജ്വല്ലറി അക്കൗണ്ടില്‍ തന്നെ കാണിച്ചിട്ടുണ്ടെന്നാണ് വാദം. വിദേശത്ത് ഒളിവില്‍ പോയിട്ടില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇന്നും സിന്ധുവിനെ ചോദ്യംചെയ്യും.