
സ്വന്തം ലേഖകൻ
കൊച്ചി: നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജിബിൻ, ദേവകുമാർ, ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
നേരത്തെ പൊലീസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മനഃപ്പൂർവമാല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറിൽ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ഓടക്കാലിയിൽ വച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.
പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതിനിടെ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു.