
സ്വന്തം ലേഖകൻ
പാലക്കാട്: ഗോപാലപുരത്തെ കന്നുകാലി ചെക്പോസ്റ്റില്‍ വിജിലൻസ് നടത്തിയ രഹസ്യ പരിശോധനയില്‍ 14,000 രൂപയുടെ കൈക്കൂലി പണം പിടികൂടി.
കൊഴിഞ്ഞാമ്പാറ കരിമണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഗോപാലപുരം മൃഗസംരക്ഷണവകുപ്പ് ചെക്പോസ്റ്റിലാണ് സംഭവം. കന്നുകാലികളുമായി വന്ന ലോറിഡ്രൈവര്മാരില്നിന്ന് കൈമടക്കായി വാങ്ങിയ പണമാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനുതുടങ്ങിയ പരിശോധന ഏഴുവരെ തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതിന്റെ തെളിവുകള്‍ വിജിലൻസ് നേരിട്ട് ശേഖരിച്ചു. ഫിഡ്ജിനകത്തും ഷര്‍ട്ട് തൂക്കുന്ന ഹുക്കിനിടയിലും അലമാരയ്ക്കുപിറകിലും ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ നിന്നും വരെ പണം പിടികൂടി. ഫ്രിഡ്ജില്‍നിന്ന് 8,700 രൂപയും ഹുക്കില്നിന്ന് 1,800 രൂപയും അലമാരയ്ക്കു പിറകില്‍നിന്ന് 1,500 രൂപയും ചെക്പോസ്റ്റ് ഉദ്യോഗസ്ഥന്റെ പക്കല്‍നിന്ന് 2,000 രൂപയുമാണ് വിജിലൻസ് കണ്ടെടുത്തത്.
പണം ഒളിപ്പിക്കുന്നതുള്‍പ്പെടെ കണ്ടുമനസ്സിലാക്കിയതിനു ശേഷമായിരുന്നു വിജിലൻസ് പരിശോധന. ചെക്പോസ്റ്റിന്റെ ഒരുകിലോമീറ്റര്‍ അപ്പുറംനിന്ന ഉദ്യോഗസ്ഥര്‍ ചെക്പോസ്റ്റ് കടന്നുവന്ന നാല് കന്നുകാലിലോറികള് പരിശോധിച്ചു. അതില്‍ മൂന്നെണ്ണത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇത് പരിശോധന കൂടാതെ കടത്തിവിട്ടതിന്റെ തെളിവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരുലോറിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കിലും പണം വാങ്ങിയശേഷമാണ് കടത്തിവിട്ടതെന്ന് ലോറിജീവനക്കാര്‍ വിജിലൻസിനു മൊഴിനല്‍കി. പാലക്കാട് വിജിലൻസ് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
വിജിലൻസ് ഇൻസ്പെക്ടര്‍ എസ്പി. സുജിത്ത്, വി.ജെ. രാഹുല്‍ , വിജിലൻസ് എസ്ഐ.മാരായ ബി. സുരേന്ദ്രൻ, കെ. അശോകൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. ഉവൈസ്, കെ. സുബാഷ്, കെ. രഞ്ജിത്ത്, കെ. സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.