
സ്വന്തം ലേഖകൻ
മാള: പള്ളി നിര്‍മാണത്തിന് സഹായം സ്വരൂപിക്കുന്നതിന് സ്ഥാപിച്ച പെട്ടിയില്‍നിന്ന് ഈര്‍ക്കിലിയില്‍ ച്യൂയിംഗംവെച്ച് പണം മോഷ്ടിച്ചയാളെ കയ്യോടെ പൊക്കി പോലീസിൽ ഏൽപ്പിച്ചു. കല്ലൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ അകത്തുസ്ഥാപിച്ച പെട്ടിയില്‍നിന്ന് മോഷണം നടത്തിയ ആമ്പല്ലൂര്‍ വെണ്ടൂര്‍ നീലങ്കാവില്‍ വീട്ടില്‍ ഷിബുവിനെ(46)യാണ് പള്ളി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി മാള പോലീസിന് കൈമാറിയത്.
പള്ളിനിര്‍മാണത്തിനായി പണം സ്വരൂപിക്കുന്നത്തിന് എട്ടുമാസം മുന്‍പാണ് പ്രത്യേകമായി പെട്ടി സ്ഥാപിച്ചത്. വിവാഹം, വാര്‍ഷികം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുകയാണ് ഈ പെട്ടിയില്‍ നിക്ഷേപിക്കാറുള്ളത്. ആദ്യ മാസത്തില്‍ 15,000 രൂപ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ തുക കുറഞ്ഞുവന്നതോടെയാണ് ഭാരവാഹികള്‍ ഇക്കാര്യം ശ്രദ്ധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം ലഭിച്ചത് 368 രൂപയാണെന്ന് പള്ളിയില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് പരിചയക്കാര്‍ പെട്ടിയിലിട്ട 1200 രൂപയെക്കുറിച്ച് ചോദ്യമുന്നയിച്ചത്. തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ക്യാമറാദൃശ്യങ്ങളില്‍ പണം മോഷ്ടിക്കുന്നത് കണ്ടതോടെ ഇയാളെ പള്ളിയില്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിയില്‍നിന്ന് 2,600 രൂപയാണ് കണ്ടെത്തിയത്. പള്ളിയില്‍ എട്ടുതവണ മുന്‍പ് വന്നിട്ടുണ്ടെന്ന് ഷിബു പറഞ്ഞു. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.