ശോശാമ്മയ്ക്കും കമലാക്ഷിക്കും പ്രായത്തിലും രൂപത്തിലും ശരീരപ്രകൃതിയിലും സാമ്യം; ആറ് മക്കളും ഏഴ് മരുമക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞില്ല; ഒടുവിൽ ഏറെ നേരത്തെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരം; ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും; കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങും

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരം.

ആളുമാറി സംസ്‌കരിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയില്‍ നിക്ഷേപിക്കാന്‍ ധാരണയായി. ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച്‌ കൂട്ടിക്കല്‍ സെന്റ് ലൂക്‌സ് സിഎസ്‌ഐ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാനാണ് ധാരണ. അതിനു മുന്നോടിയായി ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച്‌ പ്രാര്‍ഥന നടത്തും.

ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാന്‍കുഴിയില്‍ കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനും ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസില്‍ദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരം ഉണ്ടായത്. ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹെന്ന പേരില്‍, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിച്ച ശേഷമാണ് ആളു മാറിയതായി അറിഞ്ഞത്.

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ മാറി നല്‍കിയത്. ഇന്നു രാവിലെ പത്തു മണിക്കു നിശ്ചയിച്ചിരുന്ന ശോശാമ്മയുടെ സംസ്‌കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് ആളു മാറിയ വിവരം അറിയുന്നത്.

ഉടന്‍ തന്നെ കമലാക്ഷിയമ്മയുടെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും മൃതദേഹം ദഹിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിതാഭസ്മം ശേഖരിച്ച്‌ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് ശോശാമ്മയുടെ കുടുംബം അറിയിച്ചു.