സ്വന്തം ലേഖിക
തിരുവനന്തപുരം : വിശപ്പുരഹിത കേരളത്തിനായി ഊണ് വിളമ്പി സബ്സിഡി മുടങ്ങി, കടത്തിലായി. പ്രതിഷേധവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. മലപ്പുറത്ത് നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നത്. വിശപ്പ് രഹിത കേരളത്തിനായി വിളമ്ബിയ ചോറിന് സബ്സിഡി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കുടുംബശ്രീ വനിതകളെ കടക്കെണിയില്‍ കുടുക്കി ആത്മഹത്യയുടെ വക്കിലേക്ക് സര്‍ക്കാര്‍ തള്ളിയിട്ടെന്നാണ് പ്രതിഷേധത്തിനെത്തിയവര്‍ പ്രതികരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ ബാധ്യത വഹിക്കാനുള്ള കോടീശ്വരന്മാരല്ല കുടുംബശ്രീ പ്രവര്‍ത്തകരെന്നും ഇവര്‍ പറയുന്നു. ജില്ലാ കളട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ച് ഫലം കാണാതെ വന്നതോടെയാണ് പ്രതിഷേധം തലസ്ഥാനത്തേക്ക് മാറ്റിയത്. 13 മാസത്തോളമായി ലക്ഷക്കണക്കിന് രൂപയുടെ സബ്സിഡിയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. പിണറായി സര്‍ക്കാര്‍ ഏറെ ആഘോഷിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്ന ഇരുപത് രൂപയുടെ ഊണ് ഏറെ പ്രശംസ നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് രൂപയ്ക്ക് ഊണ് നല്‍കുമ്ബോള്‍ പത്ത് രൂപ കുടുംബശ്രീ ഭക്ഷണശാലകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതായിരുന്നു പദ്ധതി. എന്നാലിപ്പോള്‍ സബ്സിഡി എടുത്തുകളഞ്ഞു. ഇതോടെ ഊണിന് മുപ്പത് രൂപയായി. വലിയ കടത്തിലാണ് വന്ന് പെട്ടിരിക്കുന്നതെന്നും കുടുംബത്തില്‍ സമാധാനമില്ലാത്ത അവസ്ഥയാണ് നേരിടുന്നതെന്നും പ്രതിഷേധക്കാര്‍ വിശദമാക്കുന്നു.
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വൻ പ്രതിസന്ധിയിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളുമുള്ളത്. പല ഹോട്ടലുകള്‍ക്കും സബ്സിഡി ഇനത്തില്‍ പത്ത് മുതല്‍ ഇരുപത് ലക്ഷത്തിലധികം രൂപ വരെയാണ് കിട്ടാനുള്ളത്.