
സ്വന്തം ലേഖകൻ
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.പല തവണ ഫോണില്‍ വിളിച്ച് മാപ്പുപറാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അത് ആ പെണ്‍കുട്ടിക്ക് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്. പലതവണ സോറി പറയാന്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാ. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്റെ വഴി മുടക്കിയാണ് അവര്‍ നില്‍ക്കുന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നുകൊണ്ടിരിക്കുകയാണ്’- സുരേഷ് ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒരച്ഛന് എന്ന നിലയില്‍ മാപ്പുപറയും. അങ്ങനെയുളള പെണ്‍കുട്ടികളെ മകളെപ്പോലെയാണ് കാണുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. പൊതുസ്ഥലത്ത് ഞാന്‍ അങ്ങനെ പെരുമാറുമോ?. അവര്‍ക്ക് അത് അപ്രിയമായി തോന്നിയാല്‍ മാപ്പുപറയുന്നു’-സുരേഷ് ഗോപി പറഞ്ഞു
സംഭവത്തില്‍ നടന് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടിരുന്നു.ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തട്ടി മാറ്റിയിട്ടും അത് ആവര്‍ത്തിച്ചു. സുരേഷ് ഗോപിയുടെ പ്രവൃത്തി അപലപനീയമാണ്. വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



