
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രണയം നടിച്ച് കാറില്‍ കയറ്റി യുവതിയുടെ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ചങ്ങനാശ്ശേരി കുമരങ്കരി ആറുപറയില്‍ വീട്ടില്‍ രാജീവ് എൻ.ആര്‍ (31) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പക്കല്‍ നിന്നും 18,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 2000 രൂപയുമാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ 21നായിരുന്നു സംഭവം.
തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നേഴ്സായി ജോലി ചെയ്തിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. വീട്ടിലേയ്ക്ക് പോകാനായി യുവതി ബസ് കാത്തിരുന്ന സമയത്താണ് പ്രതി കാറില്‍ തിരുവല്ല ബസ് സ്റ്റാൻഡില്‍ വിടാമെന്ന് പറഞ്ഞ് കയറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ മുൻസീറ്റില്‍ ഇരിക്കാൻ നിര്‍ബന്ധിച്ചശേഷം തിരുവല്ലയില്‍ ഇറക്കാതെ തന്ത്രപൂര്‍വം കാറില്‍ ചുറ്റിയടിച്ചും പ്രണയം നടിച്ചും കൊണ്ടുനടന്ന് തന്ത്രപൂര്‍വം മൊബൈല്‍ഫോണും പണവും കൈക്കലാക്കുകയായിരുന്നു. പിന്നീട് യുവതിയെ ടൗണില്‍ ഇടറോഡില്‍ ഇറക്കിവിട്ടശേഷം പ്രതി കാറുമായി രക്ഷപെട്ടു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ച കാര്‍ കണ്ടെത്തി. 23ന് രാവിലെ പന്തളത്തുനിന്നുമാണ് പ്രതിയെ വാഹനം ഉള്‍പ്പെടെ പിടികൂടുന്നത്. മൊബൈല്‍ ഫോണ്‍ പ്രതി ഒരു കടയില്‍ വിറ്റിരുന്നു. അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടര്‍ എസ്.എച്ച്.ഒ വിപിൻ എ.സി, സബ് ഇൻസ്പെക്ടര്‍മാരായ ശ്രീജിത്ത്, അനിലാകുമാരി, ശ്രീകുമാര്‍, തോമസ്, അനില്‍കുമാര്‍, സീനിയര്‍ സിപിഒ മാരായ അനില്‍, സിജു, ഷൈൻ, സിപിഒ മാരായ അനീസ്, ജിജോ, സാം, ജിൻസണ്‍, പ്രവീണ്‍, വിഷ്ണു, രാഹുല്‍ എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



