
സ്വന്തം ലേഖിക
ഗാസ സിറ്റി: വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനികം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ നിര്‍ദ്ദേശം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. യുദ്ധമായാലും മാനുഷികനിയമങ്ങള്‍ പാലിക്കപ്പെടണമെന്നും അത് ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പലായനം വേഗത്തിലാക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധസേനയായ ഐ.ഡി.എഫ്. വീണ്ടും മുന്നറിയിപ്പ് നല്‍കി. 11 ലക്ഷം ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇസ്രയേല്‍ തള്ളി. ഗാസ സിറ്റിയിലെ ജനവാസകേന്ദ്രങ്ങളില്‍ പതിയിരിക്കുന്ന ഹമാസ് അംഗങ്ങളെ തുരത്താനാണ് ഒഴിപ്പിക്കലെന്നായിരുന്നു സൈന്യം നല്‍കിയ വിശദീകരണം. തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസില്‍നിന്ന് അകലം പാലിക്കണമെന്നും സൈന്യം ജനങ്ങളോടാവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കൻ ഗാസയെ ലക്ഷ്യമിട്ട് കടലില്‍നിന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ ഗാസയില്‍ രണ്ടു ഹമാസ് കമാൻഡര്‍മാരുള്‍പ്പെടെ 324 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 1300-ലധികം കെട്ടിടങ്ങള്‍ തകര്‍ന്നെന്ന് യു.എൻ. അറിയിച്ചു. ഹമാസിനെ ഉന്മൂലനംചെയ്യാനുള്ള ശ്രമങ്ങളുടെ തുടക്കംമാത്രമാണ് ഇസ്രയേല്‍ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങളെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
സമ്പൂര്‍ണ ഉപരോധം നാലുദിവസം പിന്നിട്ടതോടെ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, അവശ്യമരുന്നുകള്‍ എന്നിവ കിട്ടാതെ ഗാസയിലെ 23 ലക്ഷം ജനങ്ങള്‍ ഇപ്പോൾ പ്രതിസന്ധിയിലാണ്. ഗാസയില്‍നിന്ന് ഇതുവരെ അഞ്ചുലക്ഷത്തിലധികംപേര്‍ പലായനം ചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്. അതിനിടെ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്കായി സുരക്ഷിത ഇടനാഴി ഒരുക്കുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെഷ്റ്റ് അറിയിച്ചു. പത്തുമുതല്‍ നാലുവരെയാണ് സമയം. എന്നാല്‍ ഇളവ് എത്ര ദിവസത്തേക്കെന്ന് അറിയിച്ചിട്ടില്ല. പലായനം വൈകിപ്പിക്കരുതെന്നും കരയുദ്ധം ആരംഭിച്ചാല്‍ വടക്കൻ ഇസ്രയേലിലെ റോഡുകള്‍ ഗതാതതയോഗ്യമല്ലാതാവുമെന്നും സൈന്യം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഗസ്സയില്‍ കരയുദ്ധം ഉറപ്പെന്ന് പ്രഖ്യാപിച്ച് ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജീവനും കൊണ്ട് രക്ഷപ്പെടുന്നവര്‍ക്കുനേരെയും ആക്രമണം നടന്നവെന്ന് റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങളില്‍ തെക്കൻ മേഖലയിലേക്ക് പോയവര്‍ക്കുനേരെ മൂന്നിടത്തായി വ്യോമാക്രമണം നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. തെക്കൻ ഗാസയിലേക്കും വ്യോമാക്രമണം നടത്തിയതോടെ ജനങ്ങള്‍ ഈജിപ്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് റാഫ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.



