‘സാറേ, വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ’; നടുറോഡില്‍ കത്തി വീശി പൊലീസിനുനേരെ അസഭ്യം പറഞ്ഞു; മുപ്പത്തിരണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പിടിയിൽ

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: നടുറോഡില്‍ പരാക്രമം നടത്തി ഗുണ്ട.

തൃശൂര്‍ പുത്തൻപീടികയിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സംഘത്തിന് നേരെ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് അന്തിക്കാട് പൊലീസ് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ട് പുത്തൻപീടികയിലെ കള്ളുഷാപ്പിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ച്‌ പരിസരബോധം നഷ്ടപ്പെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘത്തോടും ഇയാള്‍ വളരെ മോശമായി പെരുമാറി. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

താൻ 32 കേസുകളില്‍ പ്രതിയാണെന്ന് പറഞ്ഞ സിയാദ്, നിങ്ങളുടെ വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. പിന്നാലെ നിര്‍ത്താതെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് കത്തി വീശിയത്.

തൃശൂര്‍ പാവറട്ടി സ്റ്റേഷനില്‍ മാത്രം 32 ക്രിമിനല്‍ കേസുകളാണ് ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട സിയാദിന്റെ പേരിലുള്ളത്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തേ കാപ്പ ചുമത്തി നാടുകടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതിന്റെ കാലയളവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.