രാജസ്ഥാനില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പടെ ഏഴ് എംപിമാര്‍ ; ശിവരാജ്‌സിങ് ചൗഹാന്‍ സിറ്റിങ് സീറ്റായ ബുധിനി മണ്ഡലത്തില്‍ ; വസുന്ധര രാജെ പട്ടികയില്‍ ഇല്ല ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41പേരുടെയും മധ്യപ്രദേശില്‍ 57 പേരുടെയും, ഛത്തീസ്ഗഡില്‍ 64പേരുടെയും പട്ടികയാണ് പുറത്തുവിട്ടത്.

രാജസ്ഥാനില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പടെ ഏഴ് എംപിമാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. അതേസമയം മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പട്ടികയില്‍ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യപ്രദേശില്‍ നാലംഘട്ട പട്ടികയാണ് ബിജെപി പുറത്തുവിടുന്നത്. മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ സിറ്റിങ് സീറ്റായ ബുധിനി മണ്ഡലത്തില്‍ നിന്നും തന്ന മത്സരിക്കും. ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയില്‍ മത്സരിക്കും. ഛത്തീസ്ഗഡില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിങിന് സീറ്റില്ല. മൂന്ന് എംപിമാര്‍ മത്സരരംഗത്തുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും.

ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ്കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.