
സ്വന്തം ലേഖകൻ
അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏതാണ്ട് 2,000-ത്തിലധികം മനുഷ്യര്‍ ഇതിനികം മരിച്ചു. 9,000-ലധികം പേര്‍ക്ക് പരിക്കേറ്റു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്ത, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറാണ്. ഏഴ് തുടർചലനങ്ങളുടെ പരമ്പരയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ദുരന്തത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പടുകൂറ്റന്‍ ട്രക്കുകള്‍ വെറും കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ പോലെ കുലുങ്ങുന്ന ഭയപ്പെടുത്തുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
https://twitter.com/i/status/1710642085311693049
ഒപ്പം നഗരത്തിലൂടെ നടന്ന് നീങ്ങുന്ന മനുഷ്യരുടെ നീണ്ട നിരയും ഓരോ കല്ലുകളായി പൊക്കിയെടുത്ത് ജീവന് തേടുന്ന മനുഷ്യരുടെ വീഡിയോകളും ട്വിറ്ററില്‍ (X) ല്‍ പങ്കുവയ്ക്കപ്പെട്ടു. ഈ കാഴ്ചകള്‍ എതൊരു മനുഷ്യന്റെയും ഉള്ളുലയ്ക്കുന്നതവാണ്.
ആദ്യത്തെ വീഡിയോ ദൃശ്യങ്ങളില്‍ പാർക്കിംഗ് സ്ഥലത്ത് മറ്റ് ട്രക്കുകൾക്കൊപ്പം ഒരു വലിയ ചുവന്ന ട്രക്കും നിയന്ത്രണാതീതമായി കുലുങ്ങുന്നത് കാണാം. ഭൂകമ്പത്തിനിടയിലും വീഡിയോ ചിത്രീകരിക്കുന്നവര്‍ സമനില പാലിക്കാന്‍ പാടുപെടുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, Baqas gial എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു, “ബ്രേക്കിംഗ്. ദുഃഖ വാർത്ത/കടുത്ത ഭൂകമ്പം. ഏതാനും മിനിറ്റുകൾക്കുള്ളിൽ അഞ്ച് ഭൂചലനങ്ങൾ അഫ്ഗാനിസ്ഥാനിൽ നാശം വിതച്ചു. റോഡിൽ നിൽക്കുന്ന ട്രക്കുകൾ എത്രമാത്രം കുലുങ്ങുന്നുവെന്ന് വീഡിയോയിൽ കാണാം.”
അഫ്ഗാനിലെ പല വിദൂര പ്രദേശങ്ങളിലേക്കും ഇന്നും റോഡുകളില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടപ്പെടുത്തുന്നു. ഒപ്പം മണ്ണും കല്ലും കൊണ്ട് നിര്‍മ്മിച്ചതാണ് ഇത്തരം പ്രദേശങ്ങളിലെ മിക്ക വീടുകളും. ഇത്തരം വീടുകളിലാണ് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കഴിയുന്നത്. ഇതിനാല്‍ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും ഗ്രാമങ്ങള്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുന്നു.
ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട മറ്റൊരു വീഡിയോയില്‍ കൂട്ടിയിട്ടത് പോലെ കിടക്കുന്ന മണ്‍കട്ടകള്‍ കൈകള്‍ കൊണ്ട് എടുത്ത് മാറ്റി, അതിനടയില്‍ ജീവന്റെ തുടിപ്പുകള്‍ തേടുന്ന നിരവധി മനുഷ്യരെ കാണാം. വീഡിയോയില്‍ നോക്കെത്താ ദൂരത്തോളം ഇടിഞ്ഞ് വീണ വീടുകളുടെ അവശിഷ്ടങ്ങളായി ഇഷ്ടികള്‍ മാത്രം. ഹെറാത്തിലെ രക്ഷാപ്രവര്ത്തനത്തിന്റെതായിരുന്നു വീഡിയോ.
ഭൂകമ്പത്തില്‍ ഇതിനകം 2,445 പേര് മരിച്ചെന്ന് ദുരന്ത മന്ത്രാലയ വക്താവ് ജനൻ സയീഖ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഏകദേശം 1,320 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായും തകരുകയോ ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഹെറാത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ ഡാനിഷ് പറഞ്ഞു. ദുരന്തബാധിതരെ സഹായിക്കാന്‍ ഖത്തറിലെ താലിബാൻ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ അന്താരാഷ്ട്രാ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.