ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി, ഷര്‍ട്ടും പാന്റ്സുമിട്ടു; ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന് അവള്‍ നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലില്‍ കഴിഞ്ഞത് മൂന്നുമാസം; ആ പെൺകുട്ടി ഇനി പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജിലെ ചെയര്‍പേഴ്സണായി തിളങ്ങും!!

Spread the love

സ്വന്തം ലേഖകൻ 

 പെരുമ്പാവൂര്‍: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലില്‍ കിടന്നുറങ്ങിയിരുന്ന ആ പാവം ‘ആണ്‍കുട്ടി’യെ ആരും മൈൻഡ് ചെയ്തിരുന്നില്ല. പെരുമ്പാവൂര്‍ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ആരോരുമറിയാതെ മൂന്നുമാസത്തോളമാണ് ആ കുട്ടി രാത്രി കഴിച്ചുകൂട്ടിയത്.ആ കുട്ടി ഇപ്പോള്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജിലെ ചെയര്‍പേഴ്സണായിരിക്കുന്നു – കെ.എല്‍. രജിത.

ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി, ഷര്‍ട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും സംശയിച്ചില്ല, തിരിച്ചറിഞ്ഞതുമില്ല. കോളേജിലെ ചരിത്ര – പുരാവസ്തു വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കിളിമാനൂര്‍ സ്വദേശി രജിത. കുടുംബത്തിലെ ദുരവസ്ഥകളില്‍നിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയതാണ് രജിത പെരുമ്പാവൂരില്‍. എട്ടുകൊല്ലം മുൻപ് അമ്മ റീന മരിച്ചു. അതോടെ രജിതയുടെ ജീവിതം ഇരുളിലായി. കൂലിപ്പണിക്കാരനായ അച്ഛൻ കുടക് സ്വദേശിയാണ്. ഏക സഹോദരൻ അച്ഛനോടൊപ്പം താമസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളിമാനൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലാണ് രജിത പ്ലസ് ടു വരെ പഠിച്ചത്. വീട്ടില്‍ താമസിച്ച്‌ തുടര്‍ന്നുപഠിക്കാൻ നിവൃത്തിയില്ലാതായതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. സ്കൂളില്‍ കബഡി താരമായിരുന്ന രജിതയ്ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ വഴുതക്കാട് വിമെൻസ് കോളേജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. സ്പോര്‍ട്സിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിനി കാമിയുടെ സംരക്ഷണയിലാണ് രണ്ടുകൊല്ലം കഴിഞ്ഞത്. അവര്‍ ചെന്നൈക്ക് മടങ്ങിയപ്പോള്‍ രജിതയുടെ പഠനം മുടങ്ങി. പിന്നീടാണ് മാര്‍ത്തോമ കോളേജില്‍ പ്രവേശനം നേടിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ രജിത പെരുമ്പാവൂരിലെത്തി. ഇവിടെ പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല. ജൂലായില്‍ ക്ലാസ് തുടങ്ങുംവരെയുള്ള ദിവസങ്ങളില്‍ മറ്റെങ്ങും അഭയം തേടാനില്ലായിരുന്നു. അങ്ങനെയാണ് രാത്രി പെരുമ്ബാവൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കഴിച്ചുകൂട്ടിയത്. മിക്ക ദിവസങ്ങളിലും ക്ഷേത്രത്തില്‍നിന്നു ലഭിച്ച നിവേദ്യ പായസവും ഉണ്ണിയപ്പവും കഴിച്ച്‌ വിശപ്പടക്കി.

തന്റെ ദുഃഖങ്ങളും ജീവിത സാഹചര്യങ്ങളും ആരെയും അറിയിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് രജിത. രാത്രി ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടും. രാവിലെ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റുമായി ഒന്നാംമൈലില്‍ ചില സുഹൃത്തുക്കള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലാണ് പോയിരുന്നത്. ഹോസ്റ്റലിലെ രണ്ടോ മൂന്നോ കൂട്ടുകാര്‍ക്കു മാത്രം രജിതയുടെ കാര്യങ്ങള്‍ അറിയാമായിരുന്നു.

പിന്നീട് കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷൻ അധ്യാപകൻ വിനീത് കുമാറിനോട് വിവരങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഹോസ്റ്റലില്‍ താമസം തരപ്പെടുത്തിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് നടക്കുന്നത്.

നെഞ്ചിനുള്ളില്‍ കനലെരിയുന്ന നെരിപ്പോടുമായി കഴിയുമ്ബോഴും ചുരുങ്ങിയ നാളുകള്‍ക്കകം അവള്‍ കോളേജില്‍ എല്ലാവരുടെയും പ്രിയങ്കരിയായി. സ്കൂളില്‍ പഠിക്കുമ്ബോള്‍ ജൂനിയര്‍ വിഭാഗം കബഡിയില്‍ ഇന്ത്യൻ ക്യാമ്ബില്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍ 16, 19, 23 വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ലാ ടീമിനു വേണ്ടി ക്രിക്കറ്റ് കളിച്ചു. വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ 186-നെതിരേ 269 വോട്ടുനേടിയാണ് രജിത വിജയിച്ചത്.