
ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി യുവാക്കള്‍ പോലീസ് പിടിയിൽ; പരിശോധനയില്‍ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
സ്വന്തം ലേഖകൻ
വൈക്കം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് ഇരപ്പാംകുഴിയിൽ വീട്ടിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ല് വേലിൽ വീട്ടിൽ അക്ഷയ് സോണി (25) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇന്ന് ഉച്ചയോടുകൂടി വൈക്കം തോട്ട് വാക്കം ഭാഗത്ത് എം.ഡി.എം.എ യുമായി യുവാക്കൾ എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയില്‍ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 32.1 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ് മുഖ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ, വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ സുരേഷ്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
അക്ഷയ് സോണി എറണാകുളം സ്റ്റേഷനിൽ കഞ്ചാവ് കേസിലും കുമരകം സ്റ്റേഷനിലെ മുക്കുപണ്ട കേസിലും പ്രതിയാണ് . മുനീര്‍ ഈരാറ്റുപേട്ട എക്സൈസിലും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസിലെ പ്രതിയാണ്.