
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം വീണ്ടും തകരാറില്‍. ഇതോടെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനവും നിലച്ചു. ഒരാഴ്ചയിലധികമായി മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട്.
മോര്‍ച്ചറിയിലെ കാലപ്പഴക്കമുള്ള ഫ്രീസറുകളുടെ കംപ്രസര്‍ തകരാറിലായതാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലയ്ക്കാൻ കാരണം. ഒരേസമയം നാലു മൃതദേഹങ്ങള്‍വരെ സൂക്ഷിക്കാന്‍ സൗകര്യമുള്ളതാണ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി. എന്നാല്‍, മോര്‍ച്ചറി പ്രവര്‍ത്തനരഹിതമായതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം സ്വകാര്യ ആശുപത്രികളിലേക്കുമാറ്റുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്തേക്കും മറ്റും കൊണ്ടുപോകേണ്ട സ്ഥിതിയുമുണ്ട്.
മലയോര മേഖലയിലെ ആളുകളുടെ പ്രധാന ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി.
നിലവില്‍ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത് ആശുപത്രി മാനേജ്മെന്റ് സമിതിയുടെ കീഴിലാണ്. കലപ്പഴക്കം മൂലം നാലുതവണ ഫ്രീസര്‍ കേടായി മോര്‍ച്ചറി അടച്ചിട്ടിരുന്നു. ഇതിനു പരിഹാരം കാണുമെന്നു വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അറിയിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക ഫണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഫ്രീസര്‍ സ്ഥാപിക്കുന്നത്.
മോര്‍ച്ചറിയില്‍ പുതിയ ഫ്രീസര്‍ സ്ഥാപിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഫ്രീസര്‍ സ്ഥാപിച്ച് മോര്‍ച്ചറി പ്രവര്‍ത്തനക്ഷമമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനത്തിന്റെ തകരാര്‍ എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്.