
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്ന് ആരോപണത്തെ തുടര്‍ന്ന് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും മറ്റും വീടുകളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എന്നാല്‍ ചിലരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിങ് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്, ചരിത്രകാരന് സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ പലരുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു
പോര്‍ട്ടലിന് ചൈനീസ് ഫണ്ട് ലഭ്യമായിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഫണ്ട് ലഭ്യമായതിനെ തുടര്‍ന്ന് പോര്‍ട്ടലില്‍ ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകുന്നതായും, ഇന്ത്യയെ അപകീര്‍ത്തിപ്പെടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.



