
ആവിപറക്കുന്ന ആനപ്പിണ്ടത്തില്‍ നിറയെ പ്ലാസ്റ്റിക്!!!; സ്വച്ഛതാ സേവ ശുചീകരണത്തിന്റെ ഭാഗമായി യുവ സംഘം ആനപ്പിണ്ടത്തില്‍ നിന്ന് കണ്ടെത്തിയത് പ്ലാസ്റ്റിക് ; കാട്ടില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് വന്യജീവികളുടെ നിലനില്‍പ്പിനെ എത്രമാത്രം ബാധിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആനപ്പിണ്ടത്തില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍
സ്വന്തം ലേഖകൻ
തിരുനെല്ലി:തിരുനെല്ലിയിലെ വനപാതയില്‍ ഇന്നലെ മാലിന്യ ശുചീകരണത്തിന് ഇറങ്ങിയതായിരുന്നു അലനും, അനീഷ് വാസുവും, സജീഷും, ജിജിനും. ആവിപറക്കുന്ന ആനപ്പിണ്ടത്തില്‍ നിറയെ പ്ലാസ്റ്റിക് കണ്ട് അവര്‍ അമ്പരന്നു – മാലിന്യങ്ങള്‍ നീക്കിയ ഒരു കിലോമീറ്ററില്‍ പലയിടത്തും ആനപ്പിണ്ടത്തില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു ചാക്കിലിട്ടു.
ഗാന്ധി ജയന്തിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സ്വച്ഛതാ സേവ ശുചീകരണത്തിന് ഇറങ്ങിയതായിരുന്നു സംഘം. ഒരു മണിക്കൂറിനകം രണ്ട് ചാക്ക് നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ആനപിണ്ടത്തില്‍ മാത്രമല്ല പ്ലാസ്റ്റിക് കണ്ടത്. മിഠായി കടലാസ്, സ്‌നാക്സ് കവറുകള്‍, വെള്ളക്കുപ്പികള്‍, മദ്യക്കുപ്പികള്‍ തുടങ്ങി കുട്ടികളുടെ ഡയപ്പര്‍ വരെ അവര്‍ ശേഖരിച്ചു. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളില്‍ നിന്ന് വലിച്ചെറിയുന്നതാണ് അധികവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനെല്ലി പൊലീസ് സ്റ്റേഷൻ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ഫോറസ്റ്റ് ഐ.ബി വരെ ഒരു കിലോമീറ്ററോളം പാതയിലാണ് കനത്ത മഴ ഗൗനിക്കാതെ യുവാക്കള്‍ ശുചീകരണം നടത്തിയത്. പട്ടികവര്‍ഗവികസന വകുപ്പിന്റെ ഗോത്ര ജീവിക എസ്.ടി. സ്വാശ്രയ സംഘത്തിലെ അംഗങ്ങളാണിവര്‍.
ബസ് കാത്തിരിപ്പ് കേന്ദ്രം സൗജന്യമായി പെയിന്റിംഗ് ചെയ്യാൻ എത്തിയതാണ്. ഒഴിവു വേളയില്‍ പ്ളാസ്റ്റിക് മാലിന്യം പെറുക്കാൻ ഇറങ്ങുകയായിരുന്നു. കാട്ടില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് വന്യജീവികളുടെ നിലനില്‍പ്പിനെ എത്രമാത്രം ബാധിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായി ആനപ്പിണ്ടത്തില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക്.
വനം വകുപ്പുമായി ചേര്‍ന്ന് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും കുറച്ച് ഭാഗമെങ്കിലും പ്ലാസ്റ്റിക്ക് മുക്തമാക്കണമെന്ന ചിന്തയിലാണ് യുവ സംഘം. പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാൻ, വനത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ബോധവത്ക്കരണം നടത്തണമെന്ന് ഇവര്‍ പറയുന്നു.