കായികകേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയാകേണ്ട പാലാ സിന്തറ്റിക്ക് സ്റ്റേഡിയം അവഗണനയുടെ ട്രാക്കിൽ; പൊട്ടിപ്പൊളിഞ്ഞ ഈ ട്രാക്കിലൂടെ വേണം കായിക ഭാവി ഉണ്ടാകേണ്ടത്; കണ്ടില്ലെന്ന് നടിച്ച് നഗരസഭാധികൃതർ.

Spread the love

സ്വന്തം ലേഖകൻ

പാലാ : പാലാ സിന്തറ്റിക്ക് സ്റ്റേഡിയം നശിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. നഗരസഭാധികൃതർ കണ്ടിട്ടും കണ്ടില്ല എന്ന മട്ടിലാണ് നടപ്പ്. പൊളിഞ്ഞ ട്രാക്കില്‍ തന്നെ കായിക മത്സരങ്ങള്‍ നടക്കുന്നതോടെ ട്രാക്ക് കൂടുതല്‍ തകര്‍ച്ചയിലാണ്. കായികതാരങ്ങള്‍ക്ക് വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സിന്തറ്റിക്ക് ട്രാക്കും ഗ്രീൻഫീല്‍ഡ് ഗ്രൗണ്ടും നിര്‍മ്മിച്ച ശേഷം കൃത്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതാണ് തകരാൻ കാരണമെന്നാണ് ആക്ഷേപം. രണ്ട് വെള്ളപ്പൊക്കങ്ങളില്‍ ട്രാക്കില്‍ ചെളിയടിഞ്ഞതോടെയാണ് കേടുപാടുകള്‍ തുടങ്ങിയത്. ഇപ്പോള്‍ നെടുനീളെ ട്രാക്ക് വിണ്ടുകീറിയ അവസ്ഥയിലാണ്.

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക്ക് ട്രാക്കുകളിലൊന്നാണിത്. കെ.എം.മാണിയുടെ സ്വപ്ന പദ്ധതി, ചെലവഴിച്ചതാകട്ടെ 23 കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിപ്പൊളിഞ്ഞ ഈ ട്രാക്കിലൂടെ വേണം കായിക ഭാവി ഉണ്ടാകേണ്ടത് എന്നതാണ് വിചിത്രം ! ഒക്‌ടോബര്‍ 6 മുതല്‍ 8 വരെ ജില്ലാ സ്‌കൂള്‍ കായികമേള, ഡിസംബര്‍ ആദ്യ ആഴ്ച എം.ജി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റും നടക്കേണ്ടത് ഇവിടെയാണ്. എന്നിട്ടും തകര്‍ന്ന് കിടക്കുന്ന ട്രാക്ക് നന്നാക്കാനുള്ള ഒരു നടപടിയുമായിട്ടില്ല. കഴിഞ്ഞയാഴ്ച സമാപിച്ച ജില്ലാ അത്‌ലറ്റിക് മീറ്റില്‍ നിരവധി താരങ്ങള്‍ക്കാണ് ഫിനിഷിംഗ് പൂര്‍ത്തിയാക്കാനാകാതെ വന്നത്. സ്റ്റേഡിയം സംരക്ഷിക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് പാലാ നഗരസഭാധികൃതര്‍. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനിയാണ് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്യാരണ്ടി ഉണ്ടെന്നും തകരാര്‍ സംഭവിച്ചാല്‍ മാറ്റി സ്ഥാപിക്കുമെന്നുമായിരുന്നു നഗരസഭ പറഞ്ഞിരുന്നത്.

ട്രാക്ക് നന്നാക്കാൻ ചുരുങ്ങിയത് നാലുകോടി രൂപയെങ്കിലും വേണമെന്നാണ് കായിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിൻ ബിനോ പറഞ്ഞു. ഇത്രയും തുക മുടക്കാൻ നഗരസഭയ്ക്കില്ല. സര്‍ക്കാരില്‍ നിന്നോ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നോ പണം ലഭിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.