
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൈക്ക് തര്‍ക്കത്തില്‍ കെ സുധാകരനും വി.ഡി സതീശനുമെതിരെ മറുപടിയുമായി കെ മുരളീധരന്‍ എംപി. ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. തനിക്ക് പക്വതയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജയിച്ച് അനില്‍ എംപിയോ എംഎല്‍എയോ ആകില്ല. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാല്‍ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാല്‍ രാജസ്ഥാന്‍ ചിന്തന്‍ ശിബിരിത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.



