
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ പീഡനം ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റില് രാജ് നേരത്തെ കണ്ടുവച്ചിരുന്നു. മുന്പ് ഒരു തവണ ഇയാള് വീട്ടില് എത്തിയിരുന്നു. മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നും പൊലീസ്.
അതേസമയം പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രിസ്റ്റൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മോഷണശ്രമത്തിനിടെയായിരുന്നു സംഭവം. ഉറങ്ങികിടന്ന കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പെരുമ്പാവൂർ പൊലീസ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആലുവയിലെ ബലാത്സംഗ കേസിലെ കൂടുതൽ വിവരങ്ങൾ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനാണെന്ന് വ്യക്തമായതായി എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. മോഷണത്തിനിടെ പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ് പി അറിയിച്ചു. ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറും മുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്.
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ഫോണുകളിൽ ചിലത് ഇയാളുടെ കൈവശം പോലീസ് കണ്ടെത്തി. ഇതിൽ നിറയെ അശ്ളീല വീഡിയോകൾ ആണെന്നാണ് റിപ്പോർട്ട്. പ്രതി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോർട്ടുകളുണ്ട്.



