
സ്വന്തം ലേഖകൻ
കുമരകം: കുമരകം ആശുപത്രി പുന്നത്താഴ റോഡിന്റെ ടാറിംഗ് ഇളകി തകര്‍ന്ന് തരിപ്പണമായി. ഇതോടെ ഒരു കുഴിയില്‍ നിന്നും മറ്റൊരു കുഴിയിലേക്ക് എന്ന അവസ്ഥയിലാണ് വാഹനങ്ങള്‍ പോകേണ്ടത്. റോഡിന്റെ പ്രവേശന ഭാഗം ശരിക്കും ഒരുകുളമായി മാറി. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ട് മറിഞ്ഞ് വീഴുന്നത് പതിവാണ്.
മഴ കൂടി കനത്തതോടെ വെള്ളക്കെട്ടില്‍ പെട്ട് ഇതുവഴിയുള്ള യാത്ര തീര്‍ത്തും ദുരിതപൂര്‍ണമാണ്. കോണത്താറ്റ് പാലം നിര്‍മ്മാണത്തിനുള്ള ബദല്‍ റോഡായി ഈ റോഡ് മാറിയതോടെ മുച്ചക്ര വാഹനങ്ങള്‍ വരെയുള്ളവ വീതി കുറഞ്ഞ ഈ റോഡിലൂടെയാണ് മെയിൻറോഡില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടു തന്നെ ഇടതടവില്ലാതെയാണ് ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവശവും മതിലുകളുള്ള റോഡില്‍ മഴവെള്ളം ഒഴുകി പോകാനാകാതെ കെട്ടി കിടക്കുന്നതാണ് റോഡ് തകര്‍ന്ന് പോകുവാനുള്ള പ്രധാന കാരണം. റോഡിന് ഇരുവശത്തെ താമസക്കാര്‍ക്കും എളുപ്പവഴിയെ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ഇതുവഴി സഞ്ചരിക്കണമെങ്കില്‍ റോഡിലൂടെ നീന്തി കയറേണ്ട അവസ്ഥയിലാണ്. റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും പഞ്ചായത്ത് അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്.
വെളളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ രാത്രിയില്‍ ഇരുചക്ര യാത്രികര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഇടപെട്ട് റോഡ് താല്‍ക്കാലികമായി അടച്ചിരിയ്ക്കുകയാണ്. അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികാരികളുടെ അനാസ്ഥയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെയും പ്രദേശവാസികളുടെയും ഇടയില്‍ പ്രതിഷേധം ശക്തമാണ്.
റോഡില്‍ കുഴികളായതോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയിട്ടുണ്ട്. പൊട്ടിയ പൈപ്പുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും പഞ്ചായത്തുമായി ബന്ധപ്പെട്ട് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി വാര്‍ഡ് മെമ്ബര്‍ ദിവ്യാ ദാമോദരൻ അറിയിച്ചു.