
മദ്യം വില കൂട്ടി വിറ്റ് കുടിയന്മാരെ പറ്റിച്ചു; ബിവറേജസ് ഷോപ്പിൽ റെയ്ഡ് നടത്തിയ വിജിലൻസ് ഞെട്ടി; മദ്യം വിറ്റ പണം പെട്ടിയിലില്ല; വിലകൂട്ടി വില്‍പന നടത്തിയ മദ്യത്തിന്റെ ബില്ലുകൾ കീറി കുട്ടയിലെറിഞ്ഞിരിക്കുന്നതായി കണ്ടെത്തി; നടന്നത് തീവെട്ടിക്കൊള്ള; കൈയ്യോടെ പൊക്കി കോട്ടയത്തെ വിജിലൻസ് സംഘം
സ്വന്തം ലേഖകൻ
ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കോട്ടയം റെയ്ഞ്ച് വിജിലൻസ് ഡിവൈഎസ്പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് തുടങ്ങിയ റെയ്ഡ് ഏറെ നേരം നീണ്ടു നിന്നു.
എംആർപി വിലയിലും കൂടുതൽ വില ഈടാക്കിയുള്ള മദ്യ വിൽപ്പനയാണ് ഇവിടെ നടക്കുന്നതെന്ന് വ്യാപക പരതി ഉണ്ടായിരുന്നു. ഔട്ട് ലെറ്റില്‍ കാണേണ്ട പണത്തില്‍ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞു. യഥാർത്ഥ വിലയിൽ കൂടുതൽ വില ഈടാക്കി മദ്യം വിറ്റുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാൻ ജീവനക്കാര്‍ക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയര്‍ 140 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇവര്‍ വാങ്ങുന്ന മദ്യത്തിന് ബില്ലു നല്‍കാറില്ലെന്നും വിജിലൻസിന് ബോധ്യപ്പെട്ടു.
കീറിയ ബില്ലുകള്‍ വെയ്സ്റ്റ് ബോക്സില്‍ നിന്ന് കണ്ടെത്തി. സ്റ്റോക്കില്‍ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാതെ കമ്മീഷൻ കൂടുതല്‍ കിട്ടുന്ന മദ്യം മാത്രം നല്‍കുന്നതായും വിജിലൻസിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി.