
സ്വന്തം ലേഖകൻ
ഗെയിം കളിക്കുന്നതിന് കമ്പ്യൂട്ടർ വാങ്ങാനുള്ള പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ. 14 വയസ്സുള്ള കൂട്ടുകാരനെയാണ് മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കമ്പ്യൂട്ടർ വാങ്ങാനുള്ള പണം കൂട്ടുകാരന്റെ അമ്മയെ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു പദ്ധതി.
അമ്മയിൽ നിന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മൂന്നു പേരും ചേർന്ന് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലെ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച വീട്ടിൽ നിന്നും സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച വൈകിട്ടോടെ 3 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വരികയും അതിനെ തുടർന്ന് അമ്മ പോലീസിനെ വിവരമറിയിച്ചെങ്കിലും കുട്ടിയുടെ മൃതദേഹമാണ് പോലീസിന് കണ്ടെത്താനായത്. കൃഷ്ണനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹിജുലി എന്ന സ്ഥലത്തെ കുളത്തിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അതേ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പതിനാലുകാരന്റെ പിതാവ് നേരത്തെ മരിച്ചിരുന്നു. വിധവായായ അമ്മ വീട്ടുജോലി ചെയ്താണ് മകനെ പഠിപ്പിച്ചിരുന്നത്. കുട്ടിയെ വെറുതെ വിട്ടാൽ തങ്ങൾ പിടിക്കപ്പെടുമെന്നതിനെ തുടർന്ന് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കൊല നടത്തുന്നതിന് മുൻപ് രസഗുളയും കൂൾഡ്രിങ്ക്സും വേണമെന്ന കൂട്ടുകാരന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തതായും ഇവർ പോലീസിന് മൊഴി നൽകി.