
ഉമ്മൻ ചാണ്ടി എന്ന നേതാവിനെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടി; മരിച്ചപ്പോള്‍ മക്കളെ കരുവാക്കുന്നു; അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമം; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍
സ്വന്തം ലേഖിക
പുതുപ്പളളി: സോഷ്യല്‍ മീഡിയയില്‍ നടന്നുക്കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് അച്ചു ഉമ്മൻ.
ഉമ്മൻ ചാണ്ടി എന്ന നേതാവിനെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ കരുവാക്കുന്നു എന്നും മുഖമില്ലാത്തവര്‍ക്കെതിരെ നടപടി എടുക്കില്ല എന്നും ധൈര്യമുണ്ടെങ്കില്‍ നേരിട്ട് ആരോപണം ഉന്നയിക്കട്ടെ എന്നും അച്ചു ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന അഴിമതി പ്രശ്നങ്ങളില്‍ നിന്നും വിലക്കയറ്റങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പുതുപ്പളളിയിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബറിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ വ്യക്തി ജീവിതവും സ്വത്തിന്റെ വിവരങ്ങളും പറഞ്ഞുളള അധിക്ഷേപങ്ങള്‍ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഏറ്റവും ഒടുവില്‍ അച്ചു ഉമ്മനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഫാഷൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അച്ചു ഉമ്മന്റെ ചിത്രങ്ങള്‍ ചേര്‍ത്തുളള ആക്രമണത്തില്‍ കഴിഞ്ഞ ദിവസവും അവര്‍ പ്രതികരിച്ചിരുന്നു. പിതാവിന്റെ പേര് കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.