
സ്വന്തം ലേഖകൻ
കോഴിക്കോട്: ഹെല്‍മെറ്റിനുള്ളില്‍ പാമ്ബ് കയറിയിരിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇപ്പോഴിതാ, കൊയിലാണ്ടിയില്‍ ഒരു യുവാവിന് ഹെല്‍മെറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്ബിന്‍റെ കടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നടുവത്തൂര്‍ സ്വദേശി രാഹുല്‍(30) കഴിഞ്ഞ ദിവസം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഓഫീസില്‍നിന്ന് അത്യാവശ്യമായി വിളിച്ചതോടെയാണ് രാഹുല്‍ ബൈക്കിന് മുകളില്‍വെച്ച ഹെല്‍മെറ്റും ധരിച്ച് യാത്ര തിരിച്ചത്. യാത്രയ്ക്കിടയിലാണ് തലയുടെ വലത് ഭാഗത്ത് രാഹുലിന് വേദന അനുഭവപ്പെട്ടത്. ഇതോടെ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ പാമ്ബിനെ കണ്ടത്. ഭയന്നുപോയ രാഹുല്‍ ഹെല്‍മെറ്റ് നിലത്തേക്ക് ഇട്ടു. ഇതോടെ പാമ്ബ് ഇഴഞ്ഞുപോകുകയും ചെയ്തു.രാഹുല്‍ നല്‍കിയ വിവരം അനുസരിച്ച് വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്ബാണെന്ന് വ്യക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തുണ്ടായിരുന്നവര്‍ ഉടൻ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന് ഉടൻ തന്നെ ആന്‍റി വെനം നല്‍കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. ഡോക്ടര്‍മാര്‍ പത്ത് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു.
അതേസമയം ഹെല്‍മെറ്റിനുള്ളില്‍ പാമ്ബില്‍നിന്ന് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടിവരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 12 പേര്‍ക്കാണ് ഇത്തരത്തില്‍ പാമ്ബുകടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും ആന്‍റി വെനം മരുന്ന് നല്‍കുകയും ചെയ്തതിനാല്‍ ഇവരുടെ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.