
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ബൈക്കപകടത്തില്‍ പരിക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്ന രണ്ടുപേര്‍ക്ക് രക്ഷകരായി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും മന്ത്രി വി എൻ വാസവനും.
തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരുംവഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടത്. ഉടൻ വണ്ടി നിര്‍ത്തി ഇരുവരും പുറത്തിറങ്ങി. രണ്ടുപേരും അബോധാവസ്ഥയിലാണെന്ന് മനസിലാക്കിയ ജെയ്ക്കും വാസവനും ഒരാളെ ഉടൻ പൈലറ്റ് വാഹനത്തില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്കയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുവരെ ഭയന്ന് മാറിനിന്ന ആളുകള്‍ രണ്ടാമനെ റോഡില്‍ നിന്നെടുക്കാൻ ഒപ്പംകൂടി. ഡിവൈഎഫ്ഐ വെണ്ണിക്കുളം മേഖല സെക്രട്ടറി എൻ എസ് ആകാശും സഹായത്തിനെത്തി. അപകടത്തില്‍പെട്ട കാര്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. അതില്‍ കയറ്റിയാണ് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ക്കും ചികിത്സയ്ക്ക് ഏര്‍പ്പാടുകള്‍ ചെയ്തശേഷമാണ് ജെയ്ക്കും വാസവനും മടങ്ങിയത്. പരിക്കേറ്റ രണ്ടുപേരെയും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരം അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി പൊലീസിന് നിര്‍ദേശം നല്കി.
അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് അതിന്റെപേരില്‍ നിയമനടപടി നേരിടേണ്ടിവരില്ലെന്ന് മന്ത്രി വി എൻ വാസവൻ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് സര്‍ക്കാര്‍. ‘‘മനുഷ്യത്വം നഷ്ടമാകരുത്, റോഡുകളില്‍ ജീവനുകള്‍ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്’’.