അച്ഛനോടും മകനോടും തോറ്റവര്‍, അച്ഛനെയും മകനെയും തോല്‍പിച്ചവര്‍, അച്ഛനോട് ജയിച്ച്‌ മകനോട് തോറ്റവര്‍; കേരള രാഷ്ട്രീയത്തിലെ അത്യപൂർവ്വ തെരഞ്ഞെടുപ്പ് കഥകൾ; പുതുപ്പളളിയില്‍ അച്ഛനോടും മകനോടും ഒരു സ്ഥാനാര്‍ത്ഥി തന്നെ ഏറ്റുമുട്ടുമ്പോൾ വിരൽ ചൂണ്ടുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക്…? ഇതിലേത് ലിസ്റ്റിലേക്കാവും ഇനി ജെയ്ക്ക് സി തോമസ്?

Spread the love

സ്വന്തം ലേഖിക

പുതുപ്പള്ളി: ഒരു മണ്ഡലത്തില്‍ അച്ഛനോടും മകനോടും ഒരു സ്ഥാനാര്‍ത്ഥി തന്നെ ഏറ്റുമുട്ടുന്നുവെന്ന കൗതുകമുണ്ട് ഇത്തവണ പുതുപ്പളളിയില്‍.

എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ഇത് ആദ്യത്തേതല്ല, അപൂര്‍വതയുമല്ല. അച്ഛനോടും മകനോടും തോറ്റവരുണ്ട്. അച്ഛനെയും മകനെയും തോല്‍പ്പിച്ചവരുണ്ട്. അച്ഛനോട് ജയിച്ച്‌ മകനോട് തോറ്റവരുണ്ട്. അച്ഛനോട് തോല്‍ക്കുകയും മകനോട് ജയിച്ചവരുമുണ്ട്. ഇങ്ങനെ ചരിത്രത്തില്‍ നടന്ന അപൂര്‍വമായ തെരഞ്ഞെടുപ്പ് കഥകള്‍ ഇവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനാണ് അച്ഛനോടും മകനോടും തോറ്റ ചരിത്രമുള്ളത്, സ്വന്തം ചവറയില്‍ 2016-ല്‍ എൻ വിജയൻ പിളളയോട് തോറ്റ ഷിബു, 2021ല്‍ വിജയൻ പിളളയുടെ മകൻ സുജിത്തിനോടും കീഴടങ്ങി. പിറവത്ത് സിപിഎമ്മിന്‍റെ എം ജെ ജേക്കബ്. ടി എം ജേക്കബിനെ 2006 -ല്‍ തോല്‍പ്പിച്ച എം ജെ ജേക്കബ് 2011 -ല്‍ തോറ്റു. 2012 -ല്‍ ഉപതരെഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്‍റെ മകൻ അനൂബ് ജേക്കബിനോട് ജയിക്കാനായില്ല. 2016 -ലും അനൂപിനോട് തോറ്റു.

സിപിഎം നേതാവ് എം വിജയകുമാര്‍ തിരുവനന്തപുരം നോര്‍ത്തില്‍ ജി കാര്‍ത്തികേയനെ മലര്‍ത്തിയടിച്ചു. എന്നാല്‍ 2015 -ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്‍റെ മകൻ ശബരീനാഥിനോട് തോറ്റുപോയി. അച്ഛനോടും മകനോടും തോല്‍ക്കുന്ന റെക്കോര്‍ഡ് ജെയ്ക്കിന് ലഭിക്കുമെന്ന് കളിയാക്കിയ മുരളീധരനും അച്ഛൻ കരുണാകരനും ഒരാളോട് ഒരേ മണ്ഡലത്തില്‍ അടുത്തടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ 96 -ലും 98 -ലും സിപിഐയുടെ വി വി രാഘവനോടായിരുന്നു ഇത്.

സിപിഎമ്മിലെ സി പി കുഞ്ഞിനെയും മകൻ മുസാഫര്‍ അഹമ്മദിനെയും തോല്‍പ്പിച്ചിട്ടുണ്ട് എം കെ മുനീര്‍. കോഴിക്കോട് രണ്ടിലും പിന്നീട് പേര് മാറിയപ്പോള്‍ സൗത്തിലും. ഇടത് സ്വതന്ത്രനായി വന്ന സെബാസ്റ്റ്യൻ പോള്‍ 98 -ല്‍ എറണാകുളം ലോക്സഭാ സീറ്റില്‍ ജോര്‍ജ് ഈഡനോട് തോറ്റു. ഈഡന്‍റെ മകൻ ഹൈബിയോട് 2011 -ല്‍ എറണാകുളം നിയമസഭാ സീറ്റിലും തോറ്റു.