
ഉമ്മന്‍ ചാണ്ടിയെ വരിഞ്ഞുകെട്ടിയ യുവ നേതാവ്; തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച എതിരാളിയെന്ന് ജെയ്‌ക് സി തോമസിനെ വിശേഷിപ്പിച്ചതും ഉമ്മൻ ചാണ്ടി തന്നെ; അപ്പനെ വിറപ്പിച്ച നേതാവ് മകനോട് മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിൽ ആശങ്ക; പുതുപ്പള്ളിയില്‍ ഇനി പൊടിപാറും പോരാട്ടം……!
സ്വന്തം ലേഖിക
കോട്ടയം: തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച എതിരാളിയെന്ന് ജെയ്‌ക് സി തോമസിനെ വിശേഷിപ്പിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്.
കുത്തക മണ്ഡലമെന്ന് യുഡിഎഫ് ധരിച്ചുവെച്ച പുതുപ്പള്ളിയില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനമാണ് ജെയ്ക്ക് സി തോമസ് കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ ജെയ്ക്ക് മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പ് ആകെ ആശങ്കയിലാണ്. സഹതാപ തരംഗത്തെ മാത്രം വിശ്വസിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജെയ്ക്ക് സി തോമസ് എന്ന യുവനേതാവിന്റെ സാന്നിധ്യം യുഡിഎഫ് കേന്ദ്രങ്ങളെയാകെ വിറപ്പിക്കുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലും 2021 ലും പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 2011 ല്‍ 33,255 വോട്ടായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 2016 ല്‍ ജെയ്‌ക് 27,092 ആയി കുറച്ചു. 2021ല്‍ യു ഡി എഫ് നേതൃത്വത്തെയാകെ അങ്കലാപ്പിലാക്കി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുത്തനെ താഴ്ത്താനും കഴിഞ്ഞു.
സാക്ഷാല്‍ ഉമ്മൻചാണ്ടി ഇടതടവില്ലാതെ മത്സരിച്ചിട്ടും ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനവും ഭൂരിപക്ഷവും കുത്തനെ കുറയുകയാണ് ഉണ്ടായിട്ടുള്ളത്. 2016 ല്‍ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയി കുറഞ്ഞു. വോട്ടിങ് ശതമാനത്തിലും വലിയ ഇടിവുണ്ടായി. 59.74 ശതമാനത്തില്‍നിന്നും 53.42 ശതമാനം വോട്ടായി കുറഞ്ഞു.
6.32 ശതമാനത്തിന്റെ ഇടിവ്.
എല്‍ഡിഎഫിന്റെ വോട്ടാകട്ടെ 1.87 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഉമ്മൻചാണ്ടി 71597 വോട്ട് നേടിയപ്പോള്‍ 44505 വോട്ടായി നില മെച്ചപ്പെടുത്താൻ ഇടതുമുന്നണിയുടെ ജെയ്ക് സി തോമസിന് കഴിഞ്ഞു.