
സ്വന്തം ലേഖിക
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും.
പത്തൊൻപത് ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്.
പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളാല്‍ നിറയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിര കീറി കുതിക്കുന്ന ചുണ്ടന്മാരുടെ പടയോട്ടം കാണാൻ ആയിരങ്ങളെത്തും. കായല്‍ കളിക്കളമാകുന്ന 69ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട കായല്‍ തീരം ഒരുങ്ങിക്കഴിഞ്ഞു. കരകളില്‍ ആരവം ഉയരാൻ ഇനി മണിക്കൂറുകള്‍ മാത്രം.
2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടൻ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും.
ഒൻപതു വിഭാഗങ്ങളിലായി 72 ജലയാനങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 19 ചുണ്ടൻ വള്ളങ്ങള്‍ വീറോടെ പങ്കെടുക്കുന്ന മത്സരമാണു പ്രധാനം. ചുണ്ടൻ വള്ളങ്ങളിലെ ജേതാവിനാണു നെഹ്‌റു ട്രോഫി. മിക്ക ചുണ്ടൻ വള്ളങ്ങളിലും എണ്‍പതിലേറെ തുഴച്ചിലുകാരുണ്ടാവും.
രാവിലെ 11 ന് വിവിധ വിഭാഗങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ തുടങ്ങും. ചുണ്ടൻ വള്ളങ്ങള്‍ക്ക് 5 ഹീറ്റ്‌സ് ഉണ്ടാവും. നാലു ട്രാക്കുകളിലായാണു വള്ളങ്ങള്‍ മത്സരിക്കുന്നത്. നാലോ അതില്‍ കുറവോ വള്ളങ്ങള്‍ മാത്രമുള്ള ചുരുളൻ, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നീ വിഭാഗങ്ങളില്‍ ഫൈനല്‍ മാത്രമേ ഉണ്ടാവൂ.
തെക്കനോടി വള്ളങ്ങള്‍ തുഴയുന്നതു വനിതകളാണ്. ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് 4 ന് തുടങ്ങും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണു ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുക.
മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും. ആയിരക്കണക്കിന് കാണികളാണ് വള്ളംകളിക്ക് സാക്ഷിയാവാൻ ഇന്ന് ആലപ്പുഴയില്‍ എത്തുന്നത്. ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.