
ബാലികയെ കൊലപ്പെടുത്താന്‍ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചു; സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നേതാവ് എന്ന നിലയില്‍ തടയാനോ പൊലീസില്‍ അറിയിക്കാനോ തയാറായില്ല; തൊഴിലാളി നേതാവിനെതിരെ പൊലീസില്‍ പരാതി
സ്വന്തം ലേഖിക
ആലുവ: പിഞ്ചു ബാലികയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചതായി ആരോപിച്ച് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പൂള്‍ ലീഡര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
കോണ്‍ഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിലാണ് പൂള്‍ ലീഡര്‍ താജുദ്ദീനെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലികയുമായി കൊലയാളി പോകുന്നത് കണ്ടുവെന്നും എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാൻ പോവുകയാണെന്നും പറഞ്ഞതായാണ് താജുദ്ദീൻ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്. ആലുവ മാര്‍ക്കറ്റില്‍ ലഹരി മരുന്ന് ഉപയോഗം ഉള്ളതായും മാര്‍ക്കറ്റ് മൂന്നു മണിക്ക് ശേഷം ഓപ്പണ്‍ ബാറാണെന്നും താജുദ്ദീൻ പറഞ്ഞിരുന്നു.
പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണെന്നുള്ള കാര്യം അറിയാമായിരുന്നിട്ടും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തൊഴിലാളി നേതാവ് എന്ന നിലയില്‍ അത് തടയാനോ പൊലീസില്‍ അറിയിക്കാനോ താജുദ്ദീൻ തയാറായില്ല എന്നാണ് പരാതിയില്‍ പറയുന്നത്.
സ്വന്തം ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സി.ഐ.ടി.യു നേതാവ് വാര്‍ത്താ ചാനലുകളിലൂടെ പറയുകയല്ലാതെ മാര്‍ക്കറ്റില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നാളിതുവരെ ഒരു പരാതിയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടില്ലെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.