
സ്വന്തം ലേഖകൻ
തിരുവനന്തപുരം:വിവാദമായ വാഴവെട്ട് സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മൂന്നര ലക്ഷം രൂപയാണ് വാഴകൾ നഷ്ടപ്പെട്ടതിന് കെഎസ്ഇബി കർഷകന് നഷ്ടപരിഹാരമായി നൽകുന്നത്.ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്.
വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.തോമസ്സിന്റെയും മകൻ അനീഷിന്റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിര്‍ദാക്ഷിണ്യം വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്. കെഎസ്ഇബിയുടെ നടപടിയില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കര്ഷകൻ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്ഇബി വിശദീകരണം. കാറ്റടിച്ചപ്പോള്‍ തോമസ്സിന്റെ വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചു. പരിശോധനയില്‍ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.