ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ ; കരിമീൻ വാങ്ങാം എന്ന പേരിൽ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട:രണ്ടാം ഭാര്യയെ എട്ടു വർഷങ്ങൾക്കു മുമ്പ് വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ.തേവലക്കര സ്വദേശി ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ 2015 ജൂണ്‍ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ തള്ളിയിട്ട് ഇയാള്‍ കൊലപ്പെടുത്തിയത്.എട്ട് വര്‍ഷം മുൻപ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചത്.

അബോധാവസ്ഥയില്‍ മൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയില്‍ 2017 ല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.കൊല്ലം തേവലക്കര പാലക്കല്‍ മുറിയില്‍ ബദരിയ മൻസിലില്‍ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോണ്‍ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി.ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടര്‍ന്നു. തുടര്‍ന്ന് വെളിച്ച സൗകര്യമില്ലാത്ത കടവില്‍ നിന്ന് ഷെജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതെന്ന നിലയില്‍ ഷിഹാബ് അഭിനയിച്ചു.

എന്നാല്‍ സംഭവം ആരും നേരില്‍ക്കണ്ടിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് സിഐ ഷിബു പാപ്പച്ചൻ, എസ്‌ഐമാരായ ആൻഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തിയത്.